
ജക്കാർത്ത: ഇന്തോനേഷ്യയിൽ കഴിഞ്ഞദിവസം ഉണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 160 കഴിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കൻ തിമോറിലെയും നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ആയിരങ്ങൾക്ക് വീടു നഷ്ടപ്പെട്ടിട്ടു.
സിറോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ് രാജ്യത്തെ കണ്ണീരിൽ മുക്കിയത്. തുടർച്ചയായി പെയ്ത മഴയിൽ നിരവധിയിടങ്ങളിൽ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്. വീടുകൾ തകർന്ന് മൺകൂനകളായതും മരങ്ങൾ നിലംപറ്റിയതും വൈദ്യുത ബന്ധം നിലച്ചതും റോഡുകൾ തകർന്നതും രക്ഷാ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. അടിഞ്ഞുകൂടിയ ചെളിക്കൂനയിലും തകർന്ന വീടിനടിയിലും ഇനിയും മർതദേഹങ്ങൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ദ്വീപിൽ പലയിടത്തും ആളുകൾ ഒറ്റപ്പെട്ട് കഴിയുകയാണ് ഇവരെ രക്ഷപെടുത്താനും ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് മരുന്ന്, വെള്ളം, ഭക്ഷണം, വസ്ത്രം എന്നിവ എത്തിക്കാനും ഗവൺമെന്റ് വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്.