uefa

മ്യൂണിക്ക് : കഴിഞ്ഞ സീസണിലെ കലാശക്കളിയിൽ തങ്ങളെ കരയിച്ചു വിട്ടവരോട് പ്രതികാരം ചോദിക്കാതെ അടങ്ങിയില്ല,ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുടെ ചുണക്കുട്ടികൾ. ഇന്നലെ ഈ സീസണിലെ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് ബയേൺ മ്യൂണിക്കിനെ തോൽപ്പിക്കുകയായിരുന്നു പി.എസ്.ജി. കഴിഞ്ഞ ഫൈനലിൽ കിംഗ്സ്‌ലി കൊമാൻ നേടിയ ഏക ഗോളിനായിരുന്നു ബയേണിന്റെ കിരീടധാരണം.ഇത്തവണ ഇരട്ട ഗോൾ നേടിയ കിലിയൻ എംബാപ്പെയും ഒരു ഗോൾ നേടിയ ക്യാപ്ടൻ മാർഖ്വിഞ്ഞോസും ഫ്രഞ്ച് ക്ളബിന്റെ പ്രതികാരകർമ്മം നിർവഹിക്കാൻ നേതൃത്വം നൽകി.

ബയണിന്റെ തട്ടകത്തിൽ ചെന്നാണ് പാരീസ് വെന്നിക്കൊടി പാറിച്ചത്. പ്രീ ക്വാർട്ടറിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ അട്ടിമറിച്ചതിന് പിന്നാലെയാണ് നെയ്മറും എംബാപ്പെയും ചേർന്ന് ബയേണിന്റെ നെഞ്ചത്തും ബയണറ്റ് കുത്തിയിറക്കിയത്. പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ കരുത്തരായ യുവന്റസിനെ വീഴ്ത്തിയെത്തിയ പോർച്ചുഗീസ് ക്ളബ് എഫ്‍.സി പോർട്ടോയെ ഇംഗ്ലീഷ് ക്ലബ് ചെൽസി ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ വീഴ്ത്തി. പോർട്ടോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ക്വാർട്ടർ പോരാട്ടങ്ങളുടെ രണ്ടാം പാദം ഏപ്രിൽ 14ന് നടക്കും.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പന്തടക്കത്തിലും ഷോട്ടുകൾ ഉതിർക്കുന്നതിലും മുന്നിൽ നിന്നത് ബയേണാണ്.എന്നാൽ കൂടുതൽ ഗോളുകൾ നേടുന്നവരാണ് വിജയിക്കുന്നത് എന്നോർമ്മിപ്പിച്ച് പാരീസ് ചിരിച്ചുകൊണ്ട് മടങ്ങി. മൂന്നാം മിനിട്ടിൽത്തന്നെ എംബാപ്പെയിലൂടെ പാരീസ് ഗോളടി തുടങ്ങി. 28–ാം മിനിട്ടിൽ ലക്ഷ്യം കണ്ട മാർഖ്വിഞ്ഞോസ്, തൊട്ടുപിന്നാലെ പരിക്കേറ്റ് തിരികെ കയറിയിരുന്നു. മുൻ പാരീസ് താരം ചോപ്പോ മോട്ടിംഗ് 37-ാം മിനിട്ടിൽ ബയേണിന്റെ ആദ്യ ഗോൾ നേടി. തോമസ് മുള്ളർ 60-ാം മിനിട്ടിലും വല ചലിപ്പിച്ചതോടെ കളി സമനിലയിലായെങ്കിലും 68-ാം മിനിട്ടിലെ ഗോളോടെ എംബാപ്പെ മത്സരത്തിന്റെ വിധിയെഴുതി.

ഗോൾപട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ രണ്ടു ഗോളിനു വഴിയൊരുക്കി കരുത്തുകാട്ടി. എംബാപ്പെയുടെ ആദ്യഗോളിന്റെയും മാർക്വീഞ്ഞോസിന്റെ ഗോളിന്റെയും ശിൽപി നെയ്മറായിരുന്നു. എംബപ്പെ നേടിയ അവസാന ഗോളിനു വഴിയൊരുക്കിയത് എയ്ഞ്ചൽ ഡി മരിയയാണ്. സൂപ്പർ സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ അസാന്നിധ്യം ബയൺ നിരയിൽ തെളിഞ്ഞുകണ്ടു. സ്വന്തം തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ മൂന്ന് എവേ ഗോളുകളുടെ ആനുകൂല്യം പിഎസ്ജിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.ബയേണിന് സെമിയിലേക്ക് എത്തണമെങ്കിൽ കഠിനാദ്ധ്വാനം വേണ്ടിവരും.

മറ്റൊരു മത്സരത്തിൽ രണ്ട് നിർണായക എവേ ഗോളുകൾ സ്വന്തമാക്കിയാണ് ചെൽസി പോർട്ടോയെ വീഴ്ത്തിയത്. ഇംഗ്ളീഷ് താരങ്ങളായ മേസൺ മൗണ്ട് (32-ാം മിനിട്ട്), ബെൻ ചിൽവെൽ (85-ാം മിനിട്ട്) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. ഇംഗ്ലണ്ടിലും പോർച്ചുഗലിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്പാനിഷ് ക്ലബ് സെവിയ്യയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരത്തിന്റെ ഇരു പാദങ്ങളും നടക്കുന്നത്. ഇതിൽ ആദ്യ പാദ മത്സരം പോർട്ടോയുടെ ഹോം മത്സരമായാണ് കണക്കാക്കിയിരിക്കുന്നത്.

നേരത്തെ, ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനോട് അപ്രതീക്ഷിതമായി വഴങ്ങിയ കൂറ്റൻ തോൽവിയുടെയും പരിശീലനത്തിനിടെ സഹതാരങ്ങളായ കെപ അരിസാബെലാഗയും അന്റോണിയോ റുഡിഗറ‌ും തമ്മിലടിച്ചതിന്റെയും നാണക്കേട് മറന്നാണ് ചാമ്പ്യൻസ് ലീഗ് വേദിയിൽ ചെൽസിയുടെ ജയം.