murder-case-

പാലാ : വെള്ളിയേപ്പള്ളിയിൽ ചൊവ്വാഴ്ച വെളുപ്പിന് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പാലാ കടപ്പാട്ടൂർ പുറ്റു മഠത്തിൽ ഓട്ടോ ഡ്രൈവറായ സന്തോഷിനെ (61, അമ്മാവൻ സന്തോഷ് ) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയേപ്പള്ളി വലിയ മനയ്ക്കൽ ടിന്റു മരിയ ജോണിനാണ് (26) വെട്ടേറ്റത്. പ്രണയം ബാദ്ധ്യതയായപ്പോൾ യുവതിയെ വെട്ടിക്കൊല്ലാൻ തന്നെയാണ് കൊലക്കേസ് പ്രതി കൂടിയായ ഇയാൾ പദ്ധതിയിട്ടത്.

പൊലീസ് പറയുന്നത് ഏറ്റുമാനൂർ സ്വദേശിനിയായ ടിന്റു മൂന്ന് വർഷമായി പാലാ വെള്ളിയേപ്പള്ളിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം വാടകയ്ക്ക് താമസിക്കുകയാണ്. തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാറുള്ള ടിന്റു, ഇതിനായി സന്തോഷിന്റെ ഓട്ടോറിക്ഷയാണ് വിളിച്ചിരുന്നത്. ഒരുവർഷമായി സന്തോഷുമായി അടുപ്പത്തിലാവുകയും ഒരുമിച്ചു ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചൊവ്വാഴ്ച ടിന്റുവും സന്തോഷും അർത്തുങ്കൽ പള്ളിയിൽ പോയിരുന്നു. ഇതിനിടെ ടിന്റുവിന്റെ നിർബന്ധപ്രകാരം പിറ്റേന്ന് നാടുവിടാമെന്ന് സന്തോഷിന് സമ്മതിക്കേണ്ടിവന്നു. ഭാര്യയും രണ്ട് പെൺമക്കളുമുള്ള സന്തോഷ് ടിന്റുവിനെ ഒഴിവാക്കാനുള്ള ആലോചനയിലായിരുന്നു. ബുധനാഴ്ച വെളുപ്പിന് നാലിന് ഇയാൾ ബന്ധുവിന്റെ സാൻട്രോ കാറിൽ ടിന്റുവിന്റെ വീടിന് അടുത്തെത്തുകയും യുവതിയെ ഫോൺവിളിച്ച് പുറത്തിറക്കിയ ശേഷം കൈയിൽ കരുതിയ ഇരുമ്പു പാരയ്ക്ക് തലയ്ക്കടിക്കുകയുമായിരുന്നു.

മരിച്ചുവെന്ന് കരുതി ടിന്റുവിന്റെ ഫോണും കൈക്കലാക്കി കാറിൽരക്ഷപ്പെട്ടു. ഫോൺ പാലാ പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്കെറിഞ്ഞു. തുടർന്ന് പതിവുപോലെ പാലാടൗണിൽ ഓട്ടോ ഓടിക്കാനെത്തി.

പ്രതി സന്തോഷാണെന്ന് വിവരം കിട്ടിയതിനെ തുടർന്ന് പാലാ എസ്.എച്ച്.ഒ സുനിൽ തോമസ് മഫ്തിയിൽ ഇയാളുടെ ഓട്ടോയിൽ യാത്ര ചെയ്ത് യുവതിയെ ആരോ ആക്രമിച്ച വിവരം പറഞ്ഞ് ഭാവമാറ്റം ഉറപ്പിച്ചു. തുടർന്നായിരുന്നു അറസ്റ്റ്. പാരയും ടിന്റുവിന്റെ ഫോണും കണ്ടെടുത്തു.

കെ.എസ്. ആർ. ടി. സി. യിൽ നിന്ന് ഡ്രൈവറായി വിരമിച്ച സന്തോഷ് കെ.എസ്.ഇ. ബി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ടിന്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.