തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കാൻ പാടുപെട്ട ഉമ്മൻചാണ്ടിക്ക് കൊവിഡ് പിടിപെട്ടാലുളള അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹവുമായി അടുപ്പമുളളവർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ആരോ പറഞ്ഞതു പോലെ ആൾക്കൂട്ടമില്ലാത്ത ഉമ്മൻ ചാണ്ടിയെന്നാൽ വെളളത്തിൽ നിന്ന് കരയിലേക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയാണ്. 2011ലെ തിരഞ്ഞെടുപ്പ് കാലത്ത് പനി പിടിപ്പെട്ട് ആശുപത്രിയിൽ ആയപ്പോൾ ട്രിപ്പ് വരെ വലിച്ചൂരിയെറിഞ്ഞ് മുറിയിൽ നിന്ന് ചാടി കടക്കാൻ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം. കൊവിഡ് മൂലം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആശുപത്രി മുറിയ്‌ക്കുളളിൽ ഉമ്മൻ ചാണ്ടി കഴിയുമ്പോൾ അത് ആറ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അസാധാരണ സംഭവമെന്ന് തന്നെ പറയാം.
ആവേശം പാരമ്യത്തിലെത്തിയ ഈ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ ശാരീരിക ബുദ്ധിമുട്ടുകളൊന്നും പരിഗണിക്കാതെ തെക്ക് മുതൽ വടക്ക് വരെ ഓടി നടന്നാണ് ഉമ്മൻ ചാണ്ടി യു ഡി എഫിന്റെ പ്രചാരണം നയിച്ചത്. ഇന്നലെ രാത്രിയോടെ കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
'അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല.. എല്ലാം നോർമലാണ്'എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രക്ത പരിശോധനയ്‌ക്കടക്കം അദ്ദേഹത്തെ വിധേയനാക്കി. ഓക്‌സിജൻ ലെവൽ 97 ആണ്. ഹൃദയസംബന്ധമായ പരിശോധനകളടക്കം നടത്തി. അഞ്ച് ദിവസമായി പനി ഉണ്ടായിരുന്നെങ്കിലും ശരീരഭാരം വർദ്ധിച്ചിട്ടുണ്ട്.
രാവും പകലുമില്ലാതെ ഓടിയ വ്യക്തി മുറിയ്‌ക്കുളളിൽ വിശ്രമിച്ചോളുമല്ലോ എന്നാണ് വീട്ടുകാർ പറയുന്നത്. അപ്പയ്‌ക്ക് പുറത്തിറങ്ങാൻ പറ്റാത്തതിന്റെ അസ്വസ്ഥത രാവിലെ പത്രങ്ങളെല്ലാം വായിച്ചാണ് തീർത്തതെന്ന് മകൻ ചാണ്ടി ഉമ്മൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. ടി വി എഴുന്നേറ്റ് നിന്നാണ് കണ്ടത്. രാവിലെ ദോശയാണ് കഴിച്ചത്. ആഹാരം കഴിച്ച ശേഷം അൽപ്പം മയക്കത്തിലാണെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
പകൽ ഉറക്കമില്ലാത്ത ഉമ്മൻ ചാണ്ടിയെ സംബന്ധിച്ച് ആശുപത്രി കിടക്കയിലാണെങ്കിലും ഉറങ്ങാൻ കിട്ടുന്ന അവസരം ഒരു അപൂർവ്വത തന്നെയാണ്. അദ്ദേഹത്തിന്റെ വീട്ടുകാർക്കാർക്കും കൊവിഡ് ലക്ഷണങ്ങളില്ല. ഉമ്മൻ ചാണ്ടി ആരോഗ്യവാനാണെന്ന വാർത്ത അദ്ദേഹത്തിന് വേണ്ടി ഇന്നലെ മുതൽ പ്രാർത്ഥിക്കുന്ന പ്രവർത്തകർക്കടക്കം സന്തോഷം നൽകുന്ന കാര്യമാണ്.