കൊച്ചി: സംസ്ഥാനത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. നിലവിലെ അംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന ഈ മാസം 21ന് മുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷൻ ഉറപ്പ് നൽകിയിരിക്കുന്നത്. രാജ്യസഭാംഗങ്ങളുടെ ഒഴിവ് നികത്താത്തത് സഭയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നുളളതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഥമ പരിഗണനാ വിഷയമെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു.
ഏത് നിയമസഭയിലെ അംഗങ്ങൾ മുഖേന തിരഞ്ഞെടുപ്പ് നടത്തണം എന്നുളളത് പ്രധാന ഘടകം അല്ല. കേരളത്തിലേതിന് സമാനമായ സാഹചര്യത്തിൽ രാജ്യസഭ തിരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് നിയമത്തിൽ വ്യക്തതയില്ല. കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്‌തു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ നിലവിലെ നിയമസഭാംഗങ്ങൾ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ഉചിതമാകില്ലെന്ന് നിയമ മന്ത്രാലയം ശുപാർശയിൽ പറഞ്ഞു.
പുതിയ നിയമസഭയിലാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ യഥാർത്ഥ ജനഹിതം പ്രതിഫലിപ്പിക്കുന്നതെന്നും നിയമമന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. പുതിയ നിയമസഭ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശവും ലഭിച്ചു. എന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വിശദീകരിച്ചു.