വാഷിംഗ്ടൺ: അമേരിക്കയിൽ തോക്കുപയോഗിച്ച് കൊണ്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചതോടെ അനുമതിയില്ലാതെ വിപണിയിലെത്തുന്ന നാടൻ തോക്കുകളുടെ നിർമാണവും ഉപയോഗവും നിയന്ത്രിക്കാൻ പുതിയ നിയമവുമായി ബൈഡൻ ഭരണകൂടം. പ്രസിഡന്റിന്റെ പ്രത്യേക അധികാരമുപയോഗിച്ചാണ് നിയമനിർമ്മാണം നടത്തിയത്. തോക്ക് ഒരു മഹാമാരിയാണെന്നും അത് അവസാനിക്കണമെന്നും ബൈഡൻ പറഞ്ഞു.
ഉത്തരവു പ്രകാരം അടുത്ത 30 ദിവസത്തിനിടെ നീതിന്യായ വകുപ്പ് നാടൻ തോക്കുകളുടെ എണ്ണം കുറക്കാൻ പ്രത്യേക നിയമം നടപ്പാക്കണം. നിർമ്മിച്ച ഇടവും സ്ഥാപനവും കണ്ടെത്താനാകാത്ത, സീരിയൽ നമ്പറില്ലാത്ത തോക്കുകൾക്കാണ് നിയന്ത്രണം. വിവിധ സംസ്ഥാനങ്ങളിൽ പിടിച്ചെടുക്കുന്ന തോക്കുകളിൽ 40 ശതമാനവും നാടൻ തോക്കുകളാണെന്നാണ് റിപ്പോട്ടുകൾ.
അതേ സമയം, ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം തോക്ക് കൈവശംവയ്ക്കൽ നിയമവിധേയമാണെന്നിരിക്കെ ഇത് മറികടക്കൽ ബൈഡന് എളുപ്പമാകില്ല. തങ്ങളുടെ മൗലികാവകാശത്തിനുമേൽ സർക്കാർ കടന്നുകയറുന്നതിനെതിരെ ജനം രംഗത്തെത്തിയാൽ നിയമം പ്രാബല്യത്തിൽ വരുന്നത് എളുപ്പമാകില്ല.
ടെക്സാസിലെ ബ്രിയാനിൽ തോക്കുധാരി ഒരാളെ വെടിവച്ചുകൊല്ലുകയും അഞ്ചു പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത് മണിക്കൂറുകൾക്കിടെയായിരുന്നു പുതിയ ഉത്തരവിറക്കിയത്. മാർച്ചിൽ മാത്രം 18 പേർ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.