തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത വിധിയെ തള്ളി മന്ത്രി കെ ടി ജലീൽ. ഹൈക്കോടതിയും മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീൽ പ്രതികരിച്ചു. പൂർണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ചതിൽ മന്ത്രി കെ.ടി ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത് അദീപിനെ ജനറൽ മാനേജരായി നിയമിച്ച ജലീൽ ആരോപണത്തിൽ കുറ്റക്കാരനാണ്. അധികാര ദുർവിനിയോഗമാണ് ജലീൽ നടത്തിയത്. സ്വജനപക്ഷപാതം കാട്ടിയ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്താ റിപ്പോർട്ടിൽ പറയുന്നു