bond

കൊച്ചി: മൂന്നാം ദിവസവും ഇടിവുണ്ടായതോടെ സർക്കാർ കടപ്പത്രങ്ങളുടെ ആദായം രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ രാവിലത്തെ വ്യാപാരത്തിനിടെ 10 വർഷ കാലാവധിയുള്ള കടപ്പത്രങ്ങളുടെ ആദായം 5.97ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിരക്കായ 6.03ശതമാനത്തിൽനിന്ന് അഞ്ച് ബേസിസ് പോയിന്റിന്റെ കുറവാണുണ്ടയത്. കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇതിനുമുമ്പ് ആദായനിരക്ക് ഈ നിലവാരത്തിലെത്തിയത്.

ആർ.ബി.ഐയുടെ ബോണ്ട് വാങ്ങൽ പ്രഖ്യാപനം വന്നശേഷം 22 ബേസിസ് പോയിന്റിന്റെ കുറവാണുണ്ടായത്. 6.19ശതമാനമായിരുന്നു ബുധനാഴ്ചയിലെ നിരക്ക്. വായ്പാനയ പ്രഖ്യാപനത്തിനിടെ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഒരു ലക്ഷം കോടി രൂപയുടെ ബോണ്ട് തിരിച്ചുവാങ്ങൽ നടപടി പ്രഖ്യാപിച്ചിരുന്നു. ദീർഘകാല ആദായം കൂടാതെ പിടിച്ചുനിർത്തി സർക്കാരിന്റെ വൻതോതിലുള്ള കടമെടുക്കലിന് സഹായിക്കുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം.

ജൂൺ 30വരെയുള്ള കാലയളവിലാണ് ദ്വീതീയ വിപണിവഴി ഒരു ലക്ഷം കോടി രൂപമൂല്യമുള്ള ബോണ്ടുകൾ ആർ.ബി.ഐ വാങ്ങുക. ഇതിന്റെ ആദ്യഘട്ടം ഈമാസം 15നായിരിക്കും. 25,000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാകും വാങ്ങുക.

നടപ്പ് സാമ്പത്തികവർഷം തുറന്ന വിപണി ഇടപെടലിലൂടെ (ഒ.എം.ഒ) 4.5-5 ലക്ഷം കോടി രൂപ മൂല്യമുള്ള ബോണ്ടുകളാകും ആർബിഐ വാങ്ങുക.