k-t-jaleel

തിരുവനന്തപുരം: ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മന്ത്രി കെ ടി ജലീൽ. ഇതുസംബന്ധിച്ച് നിയമ വിദഗ്ദ്ധരുമായി ആലോചന തുടങ്ങി. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് അടിയന്തര പ്രാധാന്യത്തോടെ ഹർജി എത്തിക്കാനാണ് ജലീലിന്റെ ശ്രമം.

സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമാണ് ലോകായുക്താ ഡിവിഷൻ ബെഞ്ച് വിധിച്ചത്. ന്യൂനപക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുളള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി നൽകിയ പരാതിയിലാണ് വിധി.

ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്നാണ് ലോകായുക്തയുടെ നിരീക്ഷണം. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ ആവശ്യപ്പെടുന്നുണ്ട്.

ബന്ധുനിയമനത്തിൽ കെ ടി ജലീൽ കുറ്റക്കാരനെന്ന ലോകായുക്ത വിധിയെ തുടർന്ന് ജലീലിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും. ജലീലിനെ പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണം ഉയർന്നപ്പോൾ ജലീലിനെ പിന്തുണച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടിട്ടുണ്ട്.