മുംബയ്: മഹാരാഷ്ട്ര നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. പരിക്കേറ്റ രണ്ട് പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ആശുപത്രിയിലെ ഐ.സി.യുവിലെ എ.സിയിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന.
ആശുപത്രിയിലുണ്ടായിരുന്ന 27 രോഗികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാവില്ലെന്നും ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.
നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു.
30 കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്. ഇതിൽ 15 എണ്ണം ഐ.സി.യു ബെഡുകളാണ്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എളുപ്പത്തിൽ രോഗമുക്തിയുണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.