ഓസ്ലോ: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് 60ാം പിറന്നാൾ ആഘോഷിച്ച നോർവീജിയൻ പ്രധാനമന്ത്രി ഏണ സോൾബെഗിന് 20,000 നോർവീജിയൻക്രൗൺ (1.76 ലക്ഷം രൂപ) പൊലീസ് പിഴ ചുമത്തി. പിറന്നാൾ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോർട്ടിൽ വച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്തെന്നായിരുന്നു പരാതി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആഘോഷ പരിപാടികളിൽ പരമാവധി 10 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്നാണ് നോർവീജിയയിലെ ചട്ടം. സംഭവം വിവാദമായതിനെ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
സാധാരണയായി ഇത്തരം സംഭവങ്ങളിൽ പൊലീസ് കര്‍ശനമായി പിഴ ചുമത്താറില്ല. എന്നാൽ സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.