കണ്ണൂർ: കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ. ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാൻ വക്കീലൻമാരെ ഇറക്കുന്നത്. കൊന്നാൽ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയൻ,കൊലയാളി സംഘത്തിന് നൽകുന്ന ഉറപ്പെന്നും ഷാഫി ആരോപിച്ചു. മുസ്ലീം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂരിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊന്നവർക്കും കൊല്ലിച്ചവർക്കുമായി കേസ് നടത്താൻ സർക്കാരിന്റെ പണം ചെലവഴിക്കുമെന്ന് നിയമസഭയിൽ പ്രസംഗിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഈ കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവം. വേണ്ടിവന്നാൽ ഇനിയും സർക്കാറിന്റെ പണം ക്രിമിനലുകൾക്ക് വേണ്ടി ചെലവഴിക്കുമെന്നാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്. കൊലപാതകത്തിന് പ്രേരണ നൽകുന്ന പ്രസ്താവനയാണിത്. സംരക്ഷിക്കാനും ചേർത്തുപിടിക്കാനും പാർട്ടിയുണ്ടെന്ന പ്രചോദനമാണ് കൊലയാളികൾക്കെന്നും ഷാഫി ആരോപിച്ചു.
മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാത്തതിനെതിരെയാണ് യു.ഡി.എഫ് പാനൂരിൽ പ്രതിഷേധ സംഗമം നടത്തിയത്. മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷമാണ് യു.ഡി.എഫ് നേതാക്കൾ പ്രതിഷേധ പരിപാടിക്കെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ. സുധാകരൻ, പാറക്കൽ അബ്ദുള്ള എന്നിവരടങ്ങിയ സംഘമാണ് വീട് സന്ദർശിച്ചത്. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.