palakkad-

പാലക്കാട്: ഹിന്ദു-മുസ്ലീം പ്രണയ കഥ പ്രമേയമാക്കിയ സിനിമയുടെ സെറ്റിൽ ആക്രമണം നടത്തുകയും ചിത്രീകരണം തടയുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ച് കടക്കൽ, നിയമ വിരുദ്ധമായി സംഘംചേരൽ, അക്രമം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ക്ഷേത്ര ഭാരവാഹികളുടെ ഉൾപ്പടെ മുൻകൂർ അനുമതി വാങ്ങി നടത്തിയ, നീയാം നദി എന്ന സിനിമ ചിത്രീകരണത്തിന്‍റെ ആദ്യ ദിവസമാണ് സംഘർഷമുണ്ടായത്. ഹിന്ദു-മുസ്ലിം പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന് ഒരിടത്തും ചിത്രീകരിക്കാൻ അനുമതി നൽകില്ലെന്ന് ആർഎസ്എസ് പ്രവർത്തകർ ഭീഷണി മുഴക്കിയതായി അണിയറക്കാര്‍ പറഞ്ഞു. ചിത്രീകരണ സംഘത്തിലുള്ള കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു. ക്ഷേത്ര പരിസരത്ത് സംഘർഷം ഉണ്ടായതോടെ പൊലീസ് ഇടപെട്ട് ഷൂട്ടിംഗ് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.