വിയന്ന: ആസ്ട്രിയയിൽ പൊലീസിനു മുന്നിൽ വച്ച് ഉച്ചത്തിൽ കീഴ്ശ്വാസം വിട്ടതിന് യുവാവിന് ചുമത്തിയ പിഴ വെട്ടിക്കുറച്ച് വിയന്ന റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് കോടതി. പ്രകോപനപരമായി പെരുമാറിയെന്നാരോപിച്ചാണ് പൊലീസ് യുവാവിന് 500 യൂറോ (44000 രൂപ) പിഴ ചുമത്തിയത്. യുവാവിന്റെ വാദം കേട്ട കോടതി നൂറ് യൂറോ (ഏകദേശം 9000 രൂപ) മാത്രം പിഴയടച്ചാൽ മതിയെന്ന് വിധിച്ചു. പൊതുനിരത്തിൽ അസഭ്യമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവാവിനെ മാസങ്ങൾക്ക് മുൻപ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുറ്റം ഗുരുതരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. കനത്ത പിഴ ചുമത്തിയ നടപടി പരിഹാസ്യമാണെന്നും കോടതി പറഞ്ഞു. കീഴ്ശ്വാസത്തെ ആശയപ്രകടനമായി കാണാമെങ്കിൽ കാറ്റിനെ സഭ്യതയുടെ അതിരുകൾ ഭേദിക്കുന്ന ആശയപ്രകടനമായും കാണാമെന്നും കോടതി പരിഹസിച്ചു.ആസ്ട്രിയൻ നിയമപ്രകാരം അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംഭാഷണങ്ങളോടൊപ്പം മറ്റു തരത്തിലുള്ള ശബ്ദങ്ങളും ഉൾപ്പെടുന്നതാണ്. ഇതു പ്രകാരം കീഴ്ശ്വാസത്തിന്റെ ശബ്ദം അഭിപ്രായ പ്രകടനമാണെന്നായിരുന്നു പൊലീസ് വാദം.