സഞ്ജുവിന്റെ ക്യാപ്ടൻസിക്ക് കീഴിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ നേരിടുന്നു
ഐ.പി.എല്ലിൽ നായകനായി മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റമാണിന്ന്. കഴിഞ്ഞ സീസണിൽ നയിച്ച സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് ഈ സീസണിൽ സഞ്ജുവിനെ ക്യാപ്ടനാക്കിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ആദ്യ മത്സരങ്ങളിൽ സഞ്ജു അതിഗംഭീരമായ പ്രകടനമാണ് സഞ്ജു പുറത്തെടുത്തിരുന്നത്. എന്നാൽ പിന്നീട് കാലിടറിയതോടെ ടീമും വീണു.പ്ളേ ഓഫ് കടക്കാനാകാതെയാണ് യു.എ.ഇയിൽ നിന്ന് റോയൽസ് മടങ്ങിയത്.
ഈ സീസണിലെ താരലേലത്തിലെ ഏറ്റവും വിലയേറിയ താരം ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ക്രിസ് മോറിസിനെ സ്വന്തമാക്കിയത് രാജസ്ഥാൻ റോയൽസാണ്. 16.25 കോടി രൂപയാണ് മോറിസിനായി മുടക്കിയത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന ലേലത്തുകയും ഇതുതന്നെ.
ഇംഗ്ളീഷ് ആൾറൗണ്ടർ ബെൻ സ്റ്റോക്സാണ് മറ്റൊരു സൂപ്പർ താരം.ഇന്ത്യൻ പര്യടനത്തിലും മികച്ച ഫോമിലായിരുന്നു സ്റ്റോക്സ്.ഡേവിഡ് മില്ലർ,ലിവിംഗ്സ്റ്റൺ,ജോസ് ബട്ട്‌ലർ,ആൻഡ്രൂ ടൈ,മുസ്താഫിസുർ റഹ്മാൻ തുടങ്ങിയ വിദേശ താരങ്ങളും ടീമിലുണ്ട്.
യുവ ഇന്ത്യൻ ആൾറൗണ്ടർ ശിവം ദുബെ,ബാറ്റ്സ്മാൻ യശ്വസി ജയ്സ്വാൾ,രാഹുൽ തെവാത്തിയ,റയാൻ പരാഗ്,കുൽദീപ് യാദവ് തുടങ്ങിയ ഇന്ത്യൻ താരങ്ങളും സഞ്ജുവിനൊപ്പമുണ്ട്.
മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയാണ് റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടർ.പരിശീലനത്തിൽ ഒപ്പമുള്ളതും സംഗയാണ്. 2008ലെ ആദ്യ ഐ.പി.എല്ലിൽ ചാമ്പ്യന്മാക്കിയ ഷേൻ വാൺ മെന്ററായി ഒപ്പമുണ്ട്.
ഇന്ത്യൻ താരം കെ.എൽ രാഹുലാണ് പഞ്ചാബ് കിംഗ്സിനെ നയിക്കുന്നത്. പേരിലെ ഇലവൻ കളഞ്ഞാണ് രാഹുലും കൂട്ടരും ഇക്കുറി എത്തുന്നത്.
മായാങ്ക് അഗർവാൾ,നിക്കോളാസ് പുരാൻ,ഹെൻറിക്കസ്,ക്രിസ് യോർദാൻ,മുഹമ്മദ് ഷമി,റിലി മെഡിരത്ത്,ഫാബിയൻ അല്ലൻ,ജലജ് സക്സേന തുടങ്ങിയവർ പ്രീതി സിന്റയുടെ ടീമിലുണ്ട്.