തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടമുണ്ടാകുന്നത് അപകടകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പൊങ്കാല നടത്തിയതുപോലെ പ്രതീകാത്മകമായി നടത്താനാകുമോയെന്ന് ആലോചിക്കണമെന്നും, ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം ഗുരുതര പ്രശ്‌നമാകാൻ പോകുന്നുവെന്നും, മാസ് വാക്‌സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് രൂക്ഷമാണെന്നും മന്ത്രി അറിയിച്ചു.പല മേഖലകളിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
'വാക്‌സിൻ തീരെ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇല്ല. നമുക്ക് ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് അയക്കാൻ.കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചു.'- കെ കെ ശൈലജ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.