ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്നിക്കെതിരെ കർണാടകസർക്കാർ സുപ്രീംകോടതിയിൽ സത്യാവാങ്മൂലം നൽകി. കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്നും അങ്ങനെചെയ്താൽ ഭീകര സംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കും എന്നാണ് സത്യവാങ് മൂലത്തിൽ സർക്കാർ പറയുന്നത്. നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന മഅദ്നിയുടെ ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. മഅദ്നിയെ സ്വതന്ത്രമാക്കിയാൽ വീണ്ടും ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകൾ മഅദ്നിക്കെതിരെ ഉണ്ടെന്നും കർണാടക അഭ്യന്തരവകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പാകിസ്താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരക്കാരുമായി മഅദ്നി ബന്ധപ്പെടാൻ സാദ്ധ്യതയുണ്ടെന്ന ആരോപണമാണ് കർണാടകം പ്രധാനമായും ഉന്നയിക്കുന്നത്.
ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണ പൂർത്തിയാകുന്നത് വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅദ്നി സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞയാഴ്ച ഈ ഹർജി പരിഗണിക്കവെ മഅദ്നി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെ പരാമർശിച്ചിരുന്നു. ബംഗളൂരു സ്ഫോടനകേസിൽ 2014ലാണ് മഅദ്നിക്ക് ജാമ്യം ലഭിച്ചത്. എന്നാൽ ബംഗളൂരുവിൽ തന്നെ തുടരണമെന്ന വ്യവസ്ഥ കോടതി അന്ന് മുന്നോട്ടുവച്ചിരുന്നു. ഇതിനെ തുടർന്ന് ഇപ്പോഴും അദ്ദേഹം ബംഗളൂരുവിൽ തന്നെ തുടരുകയാണ്.