china

ബീജിംഗ്: ആദ്യം കൊവിഡ് വാക്‌സിന്‍ എത്തിച്ചത് ചൈനയാണെങ്കിലും ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ ലോകരാജ്യങ്ങള്‍ മടിച്ചു. ഫലപ്രാപ്തിയുടെ കാര്യത്തില്‍ ചൈനീസ് വാക്‌സിന്‍ വളരെ പിന്നിലാണ് എന്നതാണ് കാരണം. 50 ശതമാനത്തിനും താഴെയായിരുന്നു ചൈനീസ് വാക്‌സിന്റെ ഫലപ്രാപ്തി. ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥയിലായതോടെ വാക്‌സിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടറായ ഗാവോ ഫു തന്നെയാണ് ചൈനീസ് വാക്‌സിനുകൾക്ക് ഫലപ്രാപ്തി കുറവാണെന്നും ഇതിന്റെ നിലവാരം ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചത്.

ഫൈസര്‍, മോഡേണ എന്നി വാക്‌സിനുകളെ അപേക്ഷിച്ച് ഫലപ്രാപ്തിയില്‍ പിന്നിലാണെങ്കിലും ചൈനീസ് വാക്‌സിന് ഇവയെ പോലെ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കേണ്ടി വരുന്നില്ല എന്നതുമാത്രമാണ് ആകെയുള്ള ആശ്വാസം. കമ്പനിയായ സിനോവാക്‌സ് വികസിച്ചെടുത്ത സിനോഫറം എന്ന വാക്സിനാണ് ചൈന കയറ്റുമതി ചെയ്യുന്നത്. ഈ വാക്സിന്റെ ബ്രസീലില്‍ നടന്ന മൂന്നാംഘട്ട പരീക്ഷണത്തില്‍ 50 ശതമാനത്തില്‍ തഴെമാത്രമാണ് ഫലപ്രാപ്തി എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ ഇത് 62.3 ശതമാനമാണെന്നാണ് മറ്റൊരു പരീക്ഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ഈ വാക്‌സിനുകളുടെ ചൈന അവകാശപ്പെടുന്ന ഫലപ്രാപ്തി 79.4 ശതമാനമാണ്. ഈ വാക്‌സിനുകൾ ആഭ്യന്തര ആവശ്യത്തിന് ചൈന വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 300 കോടി ഡോസ് വാക്‌സിന്‍ ഉൽപാദിപ്പിക്കാനാണ് ചൈന പദ്ധതിയിടുന്നത്. ഇതിന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന വാക്‌സിന്‍ സംരക്ഷണ നിരക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ലോകരാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വില്‍ക്കാന്‍ ചൈനക്ക് സാധിക്കില്ല. ഇതിന്റെ ഭാഗമായിയാണ് സംരക്ഷണ നിരക്ക് ഉയര്‍ത്താന്‍ ചൈന തീരുമാനിച്ചത്.