madani

ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടന കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുളള അബ്‌ദുൾ നാസർ മഅദ്നിയുടെ ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജ‌‌ഡ്‌ജി പിന്മാറി. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ബെഞ്ചിലെ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് പിന്മാറിയത്. കോയമ്പത്തൂർ സ്‌ഫോടന കേസിൽ 2003ൽ വാദം കേട്ട സാഹചര്യത്തിലാണ് ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യം പിന്മാറിയത്. കേസ് മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

നേരത്തെ മഅദ്‌നിക്കെതിരെ കർണാടക സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്നും അങ്ങനെചെയ്‌താൽ ഭീകര സംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കും എന്നുമാണ് സത്യവാങ്‌മൂലത്തിൽ സർക്കാർ പറയുന്നത്.

മഅദ്നിയെ സ്വതന്ത്രമാക്കിയാൽ വീണ്ടും ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകൾ മഅദ്നിക്കെതിരെ ഉണ്ടെന്നും കർണാടക അഭ്യന്തരവകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പാകിസ്‌താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുളള ചില ഭീകരരെ കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരക്കാരുമായി മഅദ്നി ബന്ധപ്പെടാൻ സാദ്ധ്യതയുണ്ടെന്ന ആരോപണമാണ് കർണാടകം പ്രധാനമായും ഉന്നയിച്ചത്.