കോഴിക്കോട്: കോഴിക്കോട്ട് മൂന്ന് കോടി രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വര്‍ അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറൂഖ് എക്‌സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്ന് പിടികൂടിയത്. മൂന്ന് കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മൂന്ന് പൊതികളിലാക്കി ബാഗിലായിരുന്നു ഹാഷിഷ് ഓയില്‍.
രാമനാട്ടുകരയില്‍ ബസില്‍ വന്നിറങ്ങുമ്പോഴാണ് എക്‌സൈസ് സംഘം അൻവറിനെ പിടികൂടിയത്. ആന്ധ്രപ്രദേശിലെ വിജയ വാഡയില്‍ നിന്നാണ് അന്‍വര്‍ ഹാഷിഷ് ഓയിലുമായി എത്തിയത്. ബസില്‍ തന്നെയായിരുന്നു യാത്ര. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസില്‍ മയക്കുമരുന്ന് കടത്തിയതെന്നാണ് മൊഴി.
ഇയാള്‍ ഇതിന് മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ കോഴിക്കോട്ട് പിടികൂടുന്നത് ഇതാദ്യമായാണെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.