തിരുവനന്തപുരം: തമ്പാനൂരിലെ ട്രെയിനേജ് ബ്ളോക്കുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. സമയബന്ധിതമായി പ്രശ്‌നപരിഹാരം കാണേണ്ടത് സ്ഥലം എംഎൽഎയുടെ ചുമതലയാണെങ്കിലും കോർപ്പറേഷൻ കൃത്യസമയത്ത് ഇടപെട്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മേയർ പറയുന്നത്. പ്രതിഷേധിച്ചവർക്ക് തന്റെ പ്രായമാണ് പ്രശ്‌നമെന്നും, ഈ രാജ്യത്തെ നിയമ വ്യവസ്ഥിതി പ്രകാരം മേയറാകാനുള്ള പ്രായം തികഞ്ഞതിനു ശേഷം തന്നെയാണ് താൻ മേയറായതെന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
തൈക്കാട് ഭാഗത്തു നിന്ന് ന്യൂ തീയറ്ററിനു സമീപത്തു കൂടി തമ്പാനൂർ പൊന്നറ പാർക്കിനു മുന്നിലെ പ്രധാന ഡ്രൈനേജ് ലൈനിലേയ്ക്കും പാർക്കിന് അടിയിലുള്ള സംഭരണിയിലേക്കും എത്തുന്ന ഓടയുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണല്ലോ.അതു സംബന്ധിച്ച വസ്തുതകൾ വ്യക്തമാക്കാനാണ് ഈ പോസ്റ്റ്.
താരതമ്യേന ഉയർന്ന പ്രദേശമായ തൈക്കാടു നിന്ന് വരുന്ന മേൽ സൂചിപ്പിച്ച ഓട കാലോചിതമായി വലിപ്പം കൂട്ടി നവീകരിക്കാത്തതും ഇതേ വഴിയിലൂടെ കടന്നു പോകുന്ന സ്വിവറേജ് ലൈനിലെ തകരാറുകളുമാണ് ന്യൂ തീയറ്ററിനു മുന്നിൽ മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യം ഉണ്ടാക്കുന്നത്. പൊന്നറ പാർക്കിന് അടിയിലുള്ള സംഭരണിയിലെ മണ്ണു നീക്കം ചെയ്യാത്തതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്.ഈ സംഭരണി കേരള റോഡ് ഫണ്ട് ബോർഡിന്റെ അധീനതയിലാണ്.മേൽ പറഞ്ഞ ഓട PWD യുടെ ഉടമസ്ഥതയിലുള്ളതാണ്. സ്വിവറേജ് ലൈൻ വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലും.ഈ മൂന്ന് സ്ഥാപനങ്ങളെയും ഇടപെടുത്തി സമയബന്ധിതമായി പ്രശ്ന പരിഹാരം കാണേണ്ടത് സ്ഥലം MLA യുടെ ചുമതലയാണ്. ആ ന്യായം പറഞ്ഞ് മാറി നിൽക്കാതെ പ്രശ്നം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഉത്തരവാദിത്ത ബോധമുള്ള നഗര ഭരണകൂടം എന്ന നിലയിൽ നഗരസഭ അതിലിടപെടുകയും ഓടയിലെ മണ്ണു നീക്കി താൽക്കാലിക പരിഹാരത്തിന് പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷേ ഇതിലൂടെ പ്രശ്‌നം പൂർണമായി പരിഹരിക്കാനാവില്ല എന്നറിയാം.നഗരസഭാ മേയർ എന്ന നിലയിൽ PWD അധികൃതരെ ബന്ധപ്പെട്ടിരുന്നു. ഓട നവീകരണത്തിനുള്ള ടെണ്ടർ നടപടികൾ ആയിട്ടുണ്ടെന്ന വിവരമാണ് ലഭ്യമായത്. ഈ വിഷയത്തിൽ മേയറെന്ന നിലയിൽ തുടർന്നും കൃത്യമായി ഇടപെടുകയും നവീകരണ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് സാധ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.ഇതോടൊപ്പം വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് സ്വിവറേജ് ലൈനിലെ മണ്ണ് പൂർണ്ണമായി നീക്കം ചെയ്യുന്നതിനും ആവശ്യമായ അറ്റകുറ്റ പണികൾ നടത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. പൊന്നറ പാർക്കിലെ സംഭരണിയിലെ മണ്ണു പൂർണമായി കേരള റോഡ് ഫണ്ട് ബോർഡിനെ കൊണ്ട് നീക്കം ചെയ്യിക്കും.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില സമര പ്രഹസനങ്ങളേയും ചില സോഷ്യൽ മീഡിയ ഗ്രൂപുകളിൽ നടക്കുന്ന വ്യക്ത്യധിക്ഷേപങ്ങളെയും കുറിച്ചു കൂടി പറഞ്ഞ് അവസാനിപ്പിക്കാം.കട്ടിലിട്ടും പായ വിരിച്ചും പ്രതിഷേധിച്ചവർക്കും സോഷ്യൽ മീഡിയ ഗ്രൂപുകളിൽ വിഷം ചീറ്റിയവർക്കും പ്രായം കുറഞ്ഞമേയറായിരുന്നു പ്രശ്‌നം.ഈ രാജ്യത്തെ നിയമ വ്യവസ്ഥിതി പ്രകാരം മേയറാകാനുള്ള പ്രായം തികഞ്ഞതിനു ശേഷം തന്നെയാണ് ഞാൻ മേയറായത്. എനിക്കതിനുള്ള പ്രാപ്തിയുണ്ടെന്ന് ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും എന്റെ പ്രസ്ഥാനത്തിനും ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് എന്നെ ചുമതലയേൽപ്പിച്ചത്. ആ ഉത്തരവാദിത്തം ഞാൻ അർപ്പണ മനോഭാവത്തോടെ നിറവേറ്റുകയും ചെയ്യും.