ന്യൂഡൽഹി: ഐ എസ് ആർ ഒ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കും. ജയിൻ സമിതി റിപ്പോർട്ടിന്റെ പകർപ്പ് സി ബി ഐയ്‌ക്ക് കൈമാറണമെന്നും ഇത് പ്രാഥമിക റിപ്പോർട്ടായി കണക്കാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി നിരസിച്ചു. ഒരു കാരണവശാലും ജയിൻ സമിതി റിപ്പോർട്ട് പരസ്യമാക്കരുതെന്നും റിപ്പോർട്ട് സീൽ ചെയ്‌ത കവറിൽ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസിൽ തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ പറഞ്ഞു. റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് നൽകരുതെന്നും സിബി മാത്യൂസ് ആവശ്യപ്പെട്ടു. റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുളളതല്ലെന്നും സി ബി ഐക്ക് റിപ്പോർട്ട് നൽകരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി ആവശ്യം തളളി.
റിപ്പോർട്ടിൽ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് ഖാൻവീൽക്കർ പറഞ്ഞു. സി ബി ഐ ഡറക്‌ടർക്കോ, സി ബി ഐ ആക്‌ടിംഗ് ഡയറക്‌ടർക്കോ റിപ്പോർട്ട് കൈമാറാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകരുത്. അടുത്ത മൂന്ന് മാസത്തിനകം സി ബി ഐ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകണമെന്നും കോടതി ഉത്തരവിട്ടു.