k-karunakaran

തൃശൂർ: ഐ എസ് ആർ ഒ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാൽ. കോടതി തീരുമാനം ഏറെ സന്തോഷമുളളതാണെന്നും വൈകി ലഭിച്ച നീതിയാണിതെന്നും പദ്മജ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

'എന്തായാലും സത്യം തെളിയട്ടെ. എന്റെ അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ. സത്യം തെളിയാതിരിക്കില്ല എന്നതിന്റെ ഉദാഹരണമാണ് കോടതിയുടെ തീരുമാനം. നിശ്‌ചിത സമയത്തിനുളളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞത് നല്ല കാര്യമാണ്' എന്നും പദ്‌മജ പറഞ്ഞു.

കോൺഗ്രസിനുളളിലെ ഗ്രൂപ്പ് തർ‌ക്കമല്ലേ ഐ എസ് ആർ ഒ ചാരക്കേസിന് വഴിതെളിച്ചത് എന്ന ചോദ്യത്തിന് പ്രതികരിക്കാൻ പദ്മജ തയ്യാറായില്ല. രാഷ്ട്രീയ ഗൂഢാലോചന ബോദ്ധ്യപ്പെട്ടാൽ കോൺഗ്രസിനുളളിൽ പ്രശ്‌നങ്ങൾ രൂപപ്പെടില്ലേ എന്ന ചോദ്യത്തിന് പാർട്ടിയ്‌ക്ക് ക്ഷീണം ഏൽപ്പിക്കുന്ന ഒരു കാര്യം പോലും താൻ ഇപ്പോഴത്തെ അവസ്ഥയിൽ പറയില്ലെന്നായിരുന്നു പദ്‌മജയുടെ പ്രതികരണം. ഈ ഘട്ടത്തിൽ പാർട്ടിക്കെതിരെ പ്രതികരിച്ചാൽ അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.