b-gopalakrishnan

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ പരിഹാസത്തിന് ഇരയായ സംസ്ഥാനത്തെ ബി ജെ പി നേതാക്കളിൽ ഒരാളാണ് ബി ഗോപാലകൃഷ്ണൻ. നിരവധി ട്രോളുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ ഇറങ്ങുന്നത്. 'ഒട്ടകം' എന്നാണ് സോഷ്യൽ മീഡിയയിൽ ഗോപാലകൃഷ്ണന്റെ അപരനാമം. ‌എന്നാൽ ഈപേര് വിളിക്കുന്നതിൽ അദ്ദേഹത്തിന് വിഷമം ലവലേശമില്ല. മാത്രമല്ല നന്നായി ആസ്വദിക്കുന്നുമുണ്ട്. വിഷുവിനോട് അനുബന്ധിച്ച് സ്വകാര്യ ചാനൽ നടത്തിയ പരിപാടിയിലാണ് തനിക്ക് ഒട്ടകം എന്നപേരുവന്നതിനുപിന്നിലെ കഥ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. നാവുപിഴയാണ് എല്ലാത്തിനും കാരണം.

ചാനൽ ചർച്ചയ്ക്കിടെ കത്തിക്കയറുന്നതിനിടെയായിരുന്നു ഈ നാവുപിഴ. 'ഒട്ടകത്തിനെ മക്കയിൽ നിരോധിച്ചിരുന്നു. അതിന്റെ ഒരു റിപ്പോർട്ട് എന്റെ കൈയ്യിലുണ്ട്. മക്കയിലെ ഒരു വിശിഷ്ട മൃഗം എന്ന നിലയിൽ അവിടെ ഒട്ടകത്തെ അറുക്കാൻ പാടില്ല. ഞാൻ ആ ഒരു സമയത്ത് അക്കാദമിക്കലായ റിപ്പോർട്ടുമായാണ് ചാനൽ ചർച്ചക്ക് പോകുന്നത്. ക്യൂബയിലും പശുവിന് വലിയ പ്രാധ്യാനമുണ്ട്. ഈ രണ്ട് കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നാൽ മക്ക എന്ന് പറയുന്നതിന് പകരം സൗദി അറേബ്യ എന്ന് പറഞ്ഞു പോയി. അപ്പോൾ സൗദി അറേബ്യയിൽ ഒട്ടകത്തിനെ അറുക്കില്ലല്ലോ എന്ന് പറഞ്ഞു. സ്പീഡിൽ പറയുന്നതല്ലേ, വളരെ ഫാസ്റ്റ് ആയിട്ട് പറയുമ്പോൾ.....അത് മാത്രമല്ല, അപ്പുറത്ത് റഹീമും, ഇപ്പുറത്ത് ശബരീനാഥും മുകളിൽ ആങ്കറും രാഷ്ട്രീയ നിരീക്ഷകരും എല്ലാവരും കൂടെ ബിജെപിയെ അറ്റാക്ക് ചെയ്യുകയല്ലേ. അപ്പോൾ നമ്മൾ ഇവർക്ക് എല്ലാവർക്കുമാണല്ലോ മറുപടി പറയുന്നത്. ഓരോരുത്തർക്കും ശരം പോലെ മറുപടി പറഞ്ഞുപോകുമ്പോൾ നമ്മളറിയാതെ വന്ന നാക്ക് പിഴയാണത്.സ്ലിപ്പ് വരും ടങ്കിന്.... അതറിയാതെ സംഭവിക്കും, എല്ലാവർക്കും സംഭവിക്കും. ആ നാവിന്റെ പിഴ ഒരു സെക്കൻഡ് കഴിഞ്ഞപ്പോഴാണ് മനസിലായത്. അപ്പോൾ തന്നെ സൗദി അറേബ്യയിലെ മക്കയിൽ എന്ന് പറഞ്ഞെങ്കിലും അതൊക്കെ കട്ട് ചെയ്ത് മാറ്റി. അഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ തന്നെ എന്റെ ഫോണിൽ ഒട്ടകത്തിന്റെ ഫോട്ടോയും ഇറച്ചിയും ഇങ്ങനെ വരാൻ തുടങ്ങി'-ഗോപാലകൃഷ്ണൻ പറഞ്ഞു. തനിക്ക് ലുട്ടാപ്പി എന്ന പേര് വീണത് എങ്ങനെയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം ഇതേപരിപാടിയിൽ വ്യക്തമാക്കിയിരുന്നു.