കോട്ടയം: 'അശ്വതി' എന്ന തൂലികാനാമത്തിൽ വർഷങ്ങളോളം മുഖ്യധാരാ പ്രസിദ്ധീകരണത്തിൽ ചലച്ചിത്രനിരൂപണമെഴുതിയ പത്മനാഭന്റെ 'സിനിമ-സ്വപ്‌നവ്യാപാരത്തിലെ കളിയും കാര്യവും' എന്ന ഗ്രന്ഥത്തിന് 2020 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരം ലഭിച്ചു. എം.ജി.സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ മലയാളം അദ്ധ്യാപകനായ ഡോ അജു കെ. നാരായണന്റെ 'ജീവചരിത്രസിനിമകളുടെ ചരിത്രജീവിതം' മികച്ച ലേഖനത്തിനുമുള്ള അവാർഡ് നേടി.
ഡോ.എം.ആർ. രാജേഷിന്റെ 'സിനിമ-മുഖവും മുഖംമൂടിയും' എന്ന ഗ്രന്ഥം രണ്ടാം സമ്മാനത്തിനും ഡോ.സെബാസ്റ്റ്യൻ കാട്ടടിയുടെ 'സിനിമയും സാഹിത്യവും 'മൂന്നാം സമ്മാനത്തി നും അർഹമായി.
ലേഖനവിഭാഗത്തിൽ ഡോ. എതിരൻ കതിരവന്റെ 'പേരമ്പ്-ലിംഗനീതിയിലെ പൊള്ളത്തരം' രണ്ടാം സമ്മാനവും ബിപിൻ ചന്ദ്രന്റെ 'കോമാളി മേൽക്കൈ നേടുന്ന കാലം' മൂന്നാം സമ്മാനവും നേടിയപ്പോൾ അനീറ്റ ഷാജി എഴുതിയ 'കഥയും അനുകല്‍പനവും-തൊട്ടപ്പനിലെ ആഖ്യാനഭൂമികകൾ' പ്രത്യേക ജൂറി പുരസ്‌കാരം നേടി.
ഡോ.ജോർജ് ഓണക്കൂർ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, തേക്കിൻകാട് ജോസഫ്, എ.ചന്ദ്രശേഖർ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ഗ്രന്ഥം തെരഞ്ഞെടുത്തത്.ഡോ അരവിന്ദൻ വല്ലച്ചിറ, പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാൽക്കുളങ്ങര എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ലേഖനം തെരഞ്ഞെടുത്തത്.കൊവിഡ് നിയന്ത്രണത്തിലാകുന്ന മുറയ്ക്ക് അവാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിന്‍കാട് ജോസഫും അറിയിച്ചു.