കേസുകൾ കൂടിയാൽ ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കേണ്ടിവരുമെന്ന് ജാപ്പനീസ് ഭരണകക്ഷി നേതാവ്
ടോക്യോ: കാെവിഡ് രോഗവ്യാപനത്തെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്‌സിന് വീണ്ടും ഭീഷണി. രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുകയാണെങ്കിൽ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനിൽ ഭരണത്തിലിരിക്കുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സെക്രട്ടറി ജനറൽ തോഷിഹിറോ നിക്കായ് പറഞ്ഞു.
2020-ൽ നിന്ന് 2021 ജൂലായിലേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സിന് ഇനി 100 ദിവസത്തില്‍ താഴെ മാത്രം ബാക്കിയുള്ളപ്പോഴാണ് തോഷിഹിറോ നിക്കായിയുടെ പ്രസ്താവന. ടി.ബി.എസ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒളിമ്പിക്‌സ് റദ്ദാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു നിക്കായിയുടെ മറുപടി.
ജപ്പാനിൽ കൊവിഡ് കേസുകൾ വർദ്ധിച്ച് വരുകയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒസാക്കയിൽ ബുധനാഴ്ച 1,100 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച ഒളിമ്പിക്‌സ് 2021 ജൂലായ് 23 മുതല്‍ ആഗസ്റ്റ് എട്ടുവരെ നടത്താനാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ടോക്കിയോ ഒളിമ്പിക്സ് നടത്തുന്നതിനോട് ജപ്പാനിലെ ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ട്.