വാഷിംഗ്ടൺ: ഇക്കൊല്ലം സെപ്തംബർ 11 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സേന പൂർണമായി പിന്മാറുമെന്നും ഇതോടെ രണ്ടു ദശകങ്ങൾ നീണ്ട, രാജ്യത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് സമാപനമാകുമെന്നും പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ബുധനാഴ്ച വൈറ്റ് ഹൗസിൽനിന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ.
മേയ് 1 മുതൽ അന്തിമ പിൻവാങ്ങൽ ആരംഭിക്കും. പെട്ടെന്നൊരു പുറത്തുപോക്കല്ല. ഉത്തരവാദിത്വത്തോടെ സുരക്ഷിതമായി ആയിരിക്കും സേനകളുടെ പിൻവാങ്ങലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
പ്രഖ്യാപനത്തിനു മുന്നോടിയായി മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ബുഷ് എന്നിവരോട് ബൈഡൻ സംസാരിച്ചിരുന്നു.
യു.എസ് സൈന്യത്തിനൊപ്പം നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളും മറ്റ് പങ്കാളികളും അന്നേ ദിവസത്തോടുകൂടി പൂർണമായും പിന്മാറുമെന്നാണ് ബൈഡൻ വ്യക്തമാക്കിയത്.
2001സെപ്തംബർ 11നാണ് യു.എസിന്റെ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഭീകരർ യാത്രാ വിമാനം ഇടിച്ചിറക്കിയത്. ഇതിന് തിരിച്ചടി നൽകാനാണ് യു.എസ് അഫ്ഗാനിസ്ഥാനിൽ അൽഖ്വായിദ ഭീകര സംഘടനയ്ക്ക് നേരെ യുദ്ധം ആരംഭിച്ചത്.
യു.എസിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഭീകരർ ശക്തിപ്രാപിക്കുന്നത് തടയും. സ്വന്തം ചെയ്തികൾക്ക് താലിബാനെക്കൊണ്ട് കണക്ക് പറയിക്കും. യു.എസിനെ ഭീഷണിപ്പെടുത്താൻ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല. ഇത് അഫ്ഗാൻ സർക്കാർ നമുക്കും ഉറപ്പു തന്നിട്ടുണ്ട്. നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളിലേക്കാണ് ഇനി പൂർണ ശ്രദ്ധ കൊടുക്കുന്നത്.' – രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡൻ പറഞ്ഞു.
പ്രഖ്യാപനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ സൈനികർ അന്ത്യവിശ്രമം കൊള്ളുന്ന അർലിങ്ടൺ സെമിത്തേരിയിലെത്തി ബൈഡൻ ആദരാഞ്ജലികൾ അർപ്പിച്ചു.
അൽഖ്വായിദ തലവൻ ബിൻ ലാദനെ പിടികൂടാനും അവരുടെ സുരക്ഷിത താവളം നശിപ്പിക്കാനുമാണ് യു.എസ് യുദ്ധത്തിനിറങ്ങിയത്. അഫ്ഗാനിസ്ഥാനെ യോജിപ്പിക്കാമെന്ന് താനൊരിക്കലും കരുതിയിട്ടില്ലെന്നും ബൈഡൻ സെമിത്തേരിയിൽ വച്ച് മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
സമാധാനകരാർ നിലനിൽക്കുമോ?
അതേസമയം, താലിബാനുമായി യു.എസ് സേനയുണ്ടാക്കിയ സമാധാന കരാർ പാലിക്കപ്പെടുമോയെന്ന് സംശയമുള്ളതായി യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിറ്റേദിവസമാണ് ബൈഡന്റെ പ്രഖ്യാപനം. യുഎസും സഖ്യകക്ഷികളും പിന്മാറിയാൽ താലിബാനെ നിയന്ത്രിച്ചുനിർത്താൻ അഫ്ഗാൻ സർക്കാരിനു കഴിഞ്ഞെന്ന് വരില്ലെന്നാണ് ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസിന്റെ ഓഫിസ് തയാറാക്കിയ വാർഷിക വേൾഡ് ത്രെട്ട് അസെസ്സ്മെന്റ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞവർഷം ഫെബ്രുവരി 29ന് ദോഹയിൽ വച്ചാണ് യു.എസും താലിബാനും സമാധാന കരാർ ഒപ്പിടുന്നത്. കരാർ അനുസരിച്ച് 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽനിന്ന് യു.എസ് സേന പിൻമാറണം. താലിബാനെ പുറത്താക്കാനുള്ള യുദ്ധത്തിനായും അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായും 1 ട്രില്യൺ യുഎസ് ഡോളറിലധികം അമേരിക്ക ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യുദ്ധത്തിൽ 2,400ൽ പരം യു.എസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.