പകുതിയിലേറെ സ്വർണം കണ്ടെടുത്തു
കാറിൽ രഹസ്യ അറ, മുക്കാൽകോടി രൂപ കണ്ടെത്തിയതായി സൂചന
ജുവലറി ഉടമയ്ക്ക് ഹവാല ബന്ധമെന്ന് സംശയം
പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറത്ത് സ്വർണ വ്യാപാരിയെ അക്രമിച്ച് 100 പവൻ കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കഠിനംകുളം പടിഞ്ഞാറ്റ്മുക്ക് സ്വദേശി അൻസാർ (28 ), തൊളിക്കോട് മാങ്കോട്ടുകോണം സ്വദേശി നൗഫൽ (29), അണ്ടൂർക്കോണം തിരുവെള്ളൂർ സ്വദേശി ഫൈസൽ (23), മംഗലപുരം സ്വദേശി അൽ അമീൻ (20), പോത്തൻകോട് അയിരുപ്പാറ സ്വദേശി ഷഹനാസ് (22) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
കാറും രണ്ട് പ്രതികളെയും കഠിനംകുളം സ്റ്റേഷൻ പരിധിയിൽ നിന്നാണ് കണ്ടെത്തിയത്. ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം ദേശീയ പാതയിൽ വച്ച് സ്വർണ്ണ വ്യാപാരിയെ അക്രമിച്ച് കവർച്ച നടത്തിയത്. മൂന്ന് ദിവസം നീണ്ട പരിശോധനകൾക്കൊടുവിലാണ് അഞ്ച് പേർ പിടിയിലാകുന്നത്.
നെടുമങ്ങാട്, പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പിടിയിലായത്. മറ്റ് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സ്വർണ്ണ വ്യാപാരിയുടെ മൊഴിയും തുടർന്ന് തയ്യാറാക്കിയ രേഖാചിത്രവും സി.സി ടിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. രണ്ട് കാറുകൾ സി.സി ടിവിയിൽ പതിഞ്ഞെങ്കിലും ഒരു സ്വിഫ്റ്റ് കാർ മാത്രമേ കണ്ടെടുക്കാനായുളളൂ. സ്വർണ്ണവ്യാപാരിയുടെ സഹായിയെ തട്ടിക്കൊണ്ടുപോയത് ഈ കാറിലായിരുന്നു.
തമിഴ്നാട് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ പൊലീസിന് ലഭിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടത്തി. രണ്ടാമത്തെ കാർ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. പ്രദേശവാസികളുടെ സഹായം ഇവർക്ക് ലഭിച്ചതായി പൊലീസ് സംശയിക്കുന്നു. പ്രതികളിൽ നിന്ന് കവർച്ച ചെയ്ത സ്വർണത്തിന്റെ പകുതിയിലേറെ പൊലീസ് കണ്ടെത്തി. ബാക്കി സ്വർണം കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനായി ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ജുവലറി ഉടമയിൽനിന്ന് അന്വേഷണത്തിന്റെ ഭാഗമായി വിശദ വിവരങ്ങൾ തേടുന്ന പൊലീസ് സംഘം ഇയാളുടെ കാറിൽ രഹസ്യ അറ കണ്ടെത്തിയതായി വിവരമുണ്ട്. മുക്കാൽകോടി രൂപ കാറിൽ ഒളിപ്പിച്ചിരുന്നതായും സൂചനയുണ്ട്. പൊലീസ് പിടികൂടിയ പണത്തിന്റെ ഉറവിടം മനസ്സിലാക്കാൻ ജുവലറി ഉടമയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. കൂടാതെ ആദായ നികുതി വകുപ്പുകാരും ഇന്ന് ജുവലറി ഉടമയെ നേരിൽകണ്ട് വിവരങ്ങൾ ശേഖരിക്കും.
വ്യാപാരിയുടെ കാറിൽ നിന്ന് കണ്ടെത്തിയത് 75 ലക്ഷം രൂപ
പോത്തൻകോട്: പള്ളിപ്പുറത്ത് രാത്രിയിൽ കാർ തടഞ്ഞ് സ്വർണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ സ്വർണവ്യാപാരി സമ്പത്തിന്റെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. മുൻവശത്തെ സീറ്റിനടിയിലെ പ്ലാറ്റ്ഫോമിൽ രണ്ടു പ്രത്യേക രഹസ്യ അറകളിലാണ് 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകളടങ്ങിയ പണം സൂക്ഷിച്ചിരുന്നത്. കവർച്ച നടന്നയുടൻ സമ്പത്ത് കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ചുവരുത്തി പണം കൈമാറിയ ശേഷം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിനുശേഷമാണ് ആക്രമണവിവരം മംഗലപുരം പൊലീസിനെ അറിയിച്ചത്. കാറിലുണ്ടായിരുന്ന പണത്തെപ്പറ്റിയോ ബന്ധുവിന് കൈമാറിയതിനെക്കുറിച്ചോ ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നില്ല. കവർച്ചയെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ വൈകിയതിലുള്ള സംശയമാണ് വ്യാപാരിയിലേക്ക് അന്വേഷണം നീളാൻ കാരണം. സമ്പത്തിന്റെയും കൂടെയുള്ളവരുടെയും മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന സമയത്ത് കരുനാഗപ്പള്ളിയിലുള്ള ജുവലറിക്കാരനെയും ബന്ധുവിനെയും ഫോണിൽ ബന്ധപ്പെട്ടെന്നും പണം മറ്റൊരു വാഹനത്തിൽ കടത്തിയെന്നും പൊലീസ് കണ്ടെത്തിയത്. തുടർന്ന് സമ്പത്തിനെ ചോദ്യ ചെയ്തപ്പോൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. 75 ലക്ഷം തിരികെയെത്തിച്ച് മംഗലപുരം പൊലീസിന് കൈമാറി. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.