തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ ഭക്ഷണത്തിന് ആവശ്യക്കാരേറിയതോടെ ഈ രംഗത്ത് വ്യാപക ക്രമക്കേടുകളും അരങ്ങേറുന്നതായി കണ്ടെത്തൽ. നഗരത്തിൽ പ്രവർത്തിക്കുന്ന പകുതിയിലധികം ഭക്ഷണ വിതരണക്കാരും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. അനധികൃത ഭക്ഷണ വിതരണ ഏജന്റുമാരെ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് 'ഭക്ഷണം അവകാശം' എന്ന പേരിൽ നടത്തിയ സർവേയിലാണ് ഈ വിവരം വെളിപ്പെട്ടത്.
5200 വിതരണക്കാർ
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ 5200 ഭക്ഷണ വിതരണ ഏജന്റുമാരാണ് പ്രവർത്തിക്കുന്നത്. ഇവയിൽ പകുതിപ്പേർക്കും ലൈസൻസ് ഇല്ല. മാത്രമല്ല, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളും അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ പരിധിയിൽ ആയിരുന്നു സർവേ നടത്തിയത്. കുടുംബശ്രീ പ്രവർത്തകരെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചത്. ഇവർ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, ടീ സ്റ്റാളുകൾ, തട്ടുകടകൾ, മീൻ വിൽപന കേന്ദ്രങ്ങൾ, താൽക്കാലിക വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
ലൈസൻസ് വേണമെന്ന് അറിയാത്തവരും
താൽക്കാലിക വിൽപന കേന്ദ്രങ്ങളിൽ ഉള്ളവരാണ് നിയമലംഘനത്തിൽ മുന്നിലെന്നാണ് സർവേയിൽ കണ്ടെത്തിയത്. ലൈസൻസ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള അജ്ഞതയും ബോധവത്കരണമില്ലായ്‌മയുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്നും സർവേയിൽ കണ്ടെത്തി.
തലസ്ഥാന ജില്ലയെ കൂടാതെ എറണാകുളം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളെയാണ് ഭക്ഷണം അവകാശം എന്ന ചലഞ്ചിൽ ഉൾപ്പെടുത്തിയത്. സർവേയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മാർക്കറ്റുകളിലും
കടകളിലും നിന്ന് പാൽ, വെള്ളം, ഭക്ഷ്യ എണ്ണ, അരി, മത്സ്യം എന്നിവ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. ഇത്തരത്തിൽ എഴുന്നൂറോളം ഭക്ഷ്യസാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധിച്ചു. ഈ നാല് സർക്കിളുകളിൽ നിന്നായി 15 സാമ്പിളുകൾ വീതം ആകെ 60 സാമ്പിളുകൾ മുൻകരുതൽ എന്ന നിലയിലും ശേഖരിച്ചു. പരിശോധനയിൽ പരാജയപ്പെട്ടാൽ ഇവയുടെ ഉടമസ്ഥർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.