chennithala

തിരുവനന്തപുരം: വോട്ടർപട്ടികയിലും തപാൽ ബാല‌റ്റിലും ഇരട്ടിപ്പുണ്ടെന്ന വാദം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇലക്ഷന് മുൻപ് ഉന്നയിച്ചതാണ്. ബാല‌റ്റ് വിതരണത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇത്തവണ യു.ഡി.എഫ് കൗണ്ടിംഗ് ഏജന്റുമാർക്ക് തപാൽ വോട്ടെണ്ണുമ്പോൾ നല്ല ശ്രദ്ധവേണമെന്ന് സർക്കുലറയച്ചിരിക്കുകയാണ് ചെന്നിത്തല.

തിരഞ്ഞെടുപ്പ് ചുമതലയുള‌ള സർക്കാർ ഉദ്യോഗസ്ഥർക്കും കൊവിഡ് രോഗികൾക്കും പുറമെ എൺപത് വയസ് കഴിഞ്ഞവർക്കും ഇത്തവണ തപാൽവോട്ടായതോടെയാണ് ഇക്കാര്യത്തിൽ അതീവ ശ്രദ്ധവേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. തപാൽ ബാല‌റ്റ് എണ്ണുമ്പോൾ അസ്വാഭാവികത ശ്രദ്ധയിൽപെട്ടാൽ തടസവാദം ഉന്നയിക്കണം, പരിചയസമ്പന്നരായ കൗണ്ടിംഗ് ഏജന്റിനെ മാത്രമേ എണ്ണാൻ നിയമിക്കാവൂ, തപാൽ വോട്ടിന്റെ കവറിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കണം. കവറിൽ വോട്ടറുടെ ഒപ്പില്ലെങ്കിലും എണ്ണാൻ സമ്മതിക്കരുത്.

കവറിൽ നൽകിയിരിക്കുന്ന സീരിയൽ നമ്പരും ബാലറ്റിലെ ക്രമനമ്പരും രണ്ടാണെങ്കിൽ അത് അസ്വാഭാവികമായി കണക്കാക്കണം. ഓരോ മണ്ഡലത്തിലെയും തപാൽ വോട്ടുകളുടെ എണ്ണം നേരത്തെ തന്നെ വാങ്ങണം. തിരികെ ലഭിച്ച വോട്ടുകൾ കൂടുതലാണെങ്കിൽ മണ്ഡലത്തിലെ ചീഫ് ഇലക്ഷൻ ഏജന്റ് ശക്തമായി പ്രതിഷേധിക്കുകയും ഫലപ്രഖ്യാപനം നടത്താൻ പാടില്ലെന്ന് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് കൗണ്ടിംഗ് ഏജന്റുമാരോട് ആവശ്യപ്പെടുന്നു.