ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ മുംബയ്,ഡൽഹി, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയ പ്രമുഖനഗരങ്ങളിലെ ആശുപത്രികൾ നിറയുകയാണ്. ഓക്സിജൻ ക്ഷാമം നിരവധിപേരുടെ മരണത്തിന് ഇടയാക്കുന്നു. മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നു. കൊവിഡ് വർദ്ധിക്കുന്ന മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, യു.പി, ഡൽഹി, ഛത്തീസ്ഗഢ്, കർണാടക, കേരളം, തമിഴ്നാട്, പഞ്ചാബ്, ഹരിയാന രാജസ്ഥാൻ എന്നിവിടങ്ങളിലെ ഓക്‌സിജൻ ലഭ്യതയും അടുത്ത 15 ദിവസത്തെ ആവശ്യകതയും പ്രധാനമന്ത്രി വിലയിരുത്തി. ഓക്‌സിജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഓക്‌സിജൻ ടാങ്കറുകൾക്ക് അന്തർ സംസ്ഥാന പെർമിറ്റില്ലാതെ സഞ്ചരിക്കാൻ അനുമതി നൽകി. 24 മണിക്കൂർ പ്രവർത്തിക്കാൻ സിലിണ്ടർ ഫില്ലിംഗ് പ്ലാന്റുകളെ അനുവദിക്കും. വ്യാവസായിക സിലിണ്ടറുകൾ ശുദ്ധീകരിച്ചശേഷം മെഡിക്കൽ ഓക്‌സിജന് ഉപയോഗിക്കാൻ അനുവദിക്കും.