ചെന്നൈ: തമിഴ് നടൻ വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. എന്നാൽ നടന് ഹൃദയാഘാതമുണ്ടായതും വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്.1987ൽ മാനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ഖുശി,റൺ, സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ധാരാള പ്രഭു ആണ് അവസാന ചിത്രം. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. അഞ്ച് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.