കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന് തടയിടുന്ന മുഖ്യമന്ത്രിയാണ് മമതയെന്നും കേന്ദ്രസര്‍ക്കാരുമായി അവര്‍ സഹകരിക്കില്ലെന്നും അസന്‍സോളിലെ പൊതുയോഗത്തില്‍ മോദി വിമര്‍ശിച്ചു. കേന്ദ്രം വിളിച്ചു ചേർത്ത പല പ്രധാനപ്പെട്ട യോഗങ്ങളിലും
മമത പങ്കെടുത്തിട്ടില്ല. എല്ലായ്പ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ യോഗത്തില്‍ നിന്ന് മാറിനില്‍ക്കും. ധാര്‍ഷ്ട്യക്കാരിയാണ് മമത. വികസനത്തിന്റെ പേരില്‍ ബംഗാളില്‍ നടക്കുന്നത് കൊള്ളയാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെ മമത എതിര്‍ക്കുന്നു. കേന്ദ്രപദ്ധതികള്‍ക്കും ജനങ്ങള്‍ക്കും ഇടയിൽ ഒരു മതിലായി മമത നില്‍ക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയാൽ മമത സര്‍ക്കാര്‍ നിറുത്തലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്കൊപ്പം തുടരും. തിരഞ്ഞെടുപ്പ് നാല് ഘട്ടം കഴിഞ്ഞപ്പോള്‍തന്നെ തൃമണമൂല്‍ കോണ്‍ഗ്രസ് പലതായി ഭിന്നിക്കപ്പെട്ടു. ഇങ്ങനെ പോയാല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ പാര്‍ട്ടി തന്നെ ഇല്ലാതാവുമെന്നും അദ്ദേഹം പരിഹസിച്ചു.