a-v-ijayarakhavan

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേരളത്തിന് വേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത മുരളീധരൻ എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. താൻ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയർക്കാകെ അപമാനമാണെന്നും വിജയരാഘവൻ പറഞ്ഞു.

സ്വന്തം താൽപര്യം സംരക്ഷിക്കാനും, അപഥസഞ്ചാരത്തിനും മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ആളാണ് മുരളീധരനെന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞു. വിദേശ യാത്രയിൽ ദുരൂഹ സാഹചര്യത്തിൽ ഒരു യുവതിയെ ഒപ്പംകൂട്ടിയതും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വിവരങ്ങളും മുരളീധരന്റെ മാന്യതയ്ക്ക് തെളിവാണെന്നും വിജയരാഘവൻ ആരോപിച്ചു.

കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രി നടത്തിയ പ്രവർത്തനം രാജ്യത്തിന്റെയാകെ അഭിനന്ദനം പിടിച്ചുപറ്റിയതാണ്. എന്നാൽ കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് മുരളീധരൻ കേരളത്തിന് വേണ്ടി എന്തുചെയ്തുവെന്ന് പറയാൻ തയ്യാറുണ്ടോ? ലക്ഷക്കണക്കിന് വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ വിദേശകാര്യ സഹമന്ത്രി എന്ന നിലയ്ക്ക് ചെറുവിരൽ പോലും അനക്കിയില്ല. സംസ്ഥാന സർക്കാരിന്റെ ചെലവിൽ ഇവിടെ ചുറ്റിക്കറങ്ങി കേരള ജനതയ്‌ക്കെതിരെ അധിക്ഷേപം ചൊരിയുകയാണ് മുരളീധരന്റെ പരിപാടിയെന്നും അദ്ദേഹം വിമർശിച്ചു.

കേരളീയനായിട്ട് പോലും സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ ഒരു ഇടപെടലും ഇദ്ദേഹം നടത്തിയില്ല. നമ്മുടെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പോലും കൂട്ടാക്കിയില്ല. അർഹമായ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ ഇടപെടാത്ത ആളാണ് ഇപ്പോൾ ഗീർവാണ പ്രസംഗം നടത്തുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.

കേരളത്തെ തകർക്കാൻ ബി.ജെ.പി സർക്കാർ നടത്തിയ എല്ലാ നീക്കങ്ങൾക്കും കുടപിടിച്ച മുരളീധരന്, പ്രതിസന്ധിയിൽ തളരാതെ നാടിനെ നയിച്ച മുഖ്യമന്ത്രിയെ പരിഹസിക്കാൻ എന്ത് യോഗ്യതയാണുള്ളത്. ഒരു കേന്ദ്രമന്ത്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത മുരളീധരന്റെ നടപടികൾ തിരുത്തുന്നതിന് പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.