റോം: ഇറ്റാലിയൻ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട് ടുണീഷ്യയിലെ എസ്ഫാക്സിൽനിന്ന് അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 41 പേർ മരിച്ചു. ടുണീഷ്യൻ തീരത്തിനു സമീപമാണ് ബോട്ട് തകർന്നത്. ഒരു കുട്ടിയുൾപെടെ 41 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ടുണീഷ്യൻ സേന അറിയിച്ചു. കൂടുതൽ പേർക്കായി സേന തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മാസവും ഇതേ തീരത്തുനിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 39 പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം 60ലേറെ പേരാണ് സമാന ദുരന്തത്തിനിരയായത്. ആയിരക്കണക്കിന് അഭയാർഥികളാണ് ആഫ്രിക്കയിൽനിന്നും ഏഷ്യൻ രാജ്യങ്ങളിൽനിന്നും യൂറോപ്പ് ലക്ഷ്യമിട്ട് നീങ്ങുന്നത്. മനുഷ്യക്കടത്തു സംഘങ്ങൾ പഴകിയ മത്സ്യബന്ധന ബോട്ടുകളിൽ അഭയാർഥികളെ കുത്തിനിറച്ച് കടലിൽ ഇറക്കിവിടുന്നതാണ് പതിവ്. കഴിഞ്ഞ വർഷം ടുണീഷ്യയിൽനിന്ന് ഇങ്ങനെ കടൽ കടക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചതായി യു.എൻ അഭയാർഥി ഏജൻസി പറയുന്നു. 2014നു ശേഷം മാത്രം ആഫ്രിക്കയിൽനിന്ന് യൂറോപിലേക്ക് കടക്കുന്നതിനിടെ 20,000 ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഇൗ വർഷം മാത്രം മെഡിറ്ററേനിയനിൽ 406 പേർ മരിച്ചതായാണ് കണക്ക്.