moosa

ആലുവ: മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്വന്തം വീട്ടിലാകട്ടെ അന്ത്യശ്വാസം എന്ന് നിശ്ചയിച്ച് ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസിൽ വീട്ടിലേക്ക് മടക്കിയ നിർദ്ധന വൃദ്ധന് പുനർജന്മം. വീട്ടിലേക്കുള്ള വഴി കണ്ണു തുറക്കുകയും സ്വയം ശ്വസിക്കുകയും ചെയ്തതോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആലുവ കൊടികുത്തുമല ആയത്ത് മൂസ (72) ഏതാനും ദിവസത്തെ ചികിത്സകൊണ്ട് ആരോഗ്യം വീണ്ടെടുത്തു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരു വർഷം മുമ്പ് മൂസയെ ബൈപ്പാസ് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. ഈ മാസം എട്ടിന് ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട് ആലുവ നജാത്ത് ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാത സാദ്ധ്യത സംശയിച്ച് എറണാകുളത്ത് നേരത്തെ ചികിത്സിച്ച ആശുപത്രിയിലേക്ക് അയച്ചു. അവിടെ വെന്റിലേറ്ററിലാക്കി. മസ്തിഷ്‌കമരണം സംഭവിച്ചെന്നും വെന്റിലേറ്റർ നീക്കിയാൽ ഒരു മണിക്കൂറിനകം മരണം ഉറപ്പാണെന്നും രാത്രി തന്നെ ഡോക്ടർമാർ അറിയിച്ചു.

പിറ്റേന്നു വൈകിട്ട് നാല് മണിയോടെ മൂസയുമായി ബന്ധുക്കൾ ആംബുലൻസിൽ വീട്ടിലേക്ക് തിരിച്ചു. ആംബുലൻസ് പാലാരിവട്ടത്ത് എത്തിയപ്പോഴാണ് മൂസ കണ്ണു തുറന്നത്. ഇതോടെ ആംബുലൻസ് ആലുവ നജാത്ത് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. അവിടത്തെ പരിശോധനയിൽ മസ്തിഷ്‌കമരണം സംഭവിച്ചിട്ടില്ലെന്ന് ബോദ്ധ്യമായി. 16ന് വൈകിട്ട് ആശുപത്രി വിട്ട് വീട്ടിലെത്തി. ഇപ്പോൾ തനിയെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയുന്നുണ്ട്.

എറണാകുളത്തെ ആശുപത്രിയിൽ 50,000 രൂപ ചികിത്സയ്ക്ക് ചെലവായി. ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.