മാള: തല ഉയർത്തിപ്പിടിച്ച് ഫോട്ടോ എടുക്കാനായി നാട്ടാനയെ ഉപദ്രവിച്ചതിന് വനം വകുപ്പ് ഒന്നാം പാപ്പാനെ അറസ്റ്റ് ചെയ്തു. തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ പാമ്പാടി സുന്ദരൻ എന്ന നാട്ടാനയുടെ ഫോട്ടോ എടുക്കാനായി ഒന്നാം പാപ്പാൻ ആനയെ ഉപദ്രവിച്ചതെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.
ഒന്നാം പാപ്പാനായ കുമ്പളങ്ങി സ്വദേശി കണ്ണനെ (25) അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി. ആറാട്ടുപുഴ ഉത്സവത്തിന് മുമ്പായിരുന്നു സംഭവം. ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ സുമു സ്കറിയയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ആനകളെ ഉത്സവങ്ങളിലോ അല്ലാതെയോ, തലപ്പൊക്കത്തിനായി (നിലവിൽ നിറുത്തുന്നതിന്) പരിശീലിപ്പിക്കുകയോ, തല പൊക്കിക്കുകയോ ചെയ്താൽ കർശന നിയമ നടപടിയുണ്ടാകുമെന്ന് തൃശൂർ സോഷ്യൽ ഫോറസ്ട്രി അസി. ഫോറസ്റ്റ് കൺസർവേറ്റർ പി.എം പ്രഭു അറിയിച്ചു. ആനകൾ ഇടയുന്ന സംഭവം ചൂണ്ടിക്കാട്ടി മദപ്പാട് ലക്ഷണം കണ്ടു തുടങ്ങുന്നതിനു മുമ്പ് തന്നെ പരിപാടികളിൽ നിന്നും മാറ്റി നിറുത്തി ആനകൾക്ക് മതിയായ വിശ്രമവും, പരിചരണവും നൽകാൻ ഉടമകൾ ശ്രദ്ധിക്കണമെന്ന് അസി. കൺസർവേറ്റർ വ്യക്തമാക്കി.