ലണ്ടൻ: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോൾ ലോകത്ത് കോവിഡ് മരണം 30 ലക്ഷം കടന്നു. വിവിധ വകഭേദങ്ങളിൽ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുകയും വാക്സിൻ ക്ഷാമം നിലനിൽക്കുകയും ചെയ്യുന്നതിനാലാണ് മരണസംഖ്യ കൂടുന്നത് എന്നാണ് അനുമാനം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 10 ലക്ഷത്തിലെത്തിയതെങ്കിൽ അടുത്ത അഞ്ചു മാസംകൊണ്ട് 20 ലക്ഷത്തിലെത്തി. എന്നാൽ, രണ്ടു മാസത്തിനിടെ 10 ലക്ഷം കൂടി പൂർത്തിയാക്കി 30 ലക്ഷത്തിലെത്തിയതാണ് ലോകത്തെ ഭീതിയുടെ മുനയിൽ നിർത്തുന്നത്. യു.എസ്, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മരണ സംഖ്യയിൽ ആദ്യ മൂന്നു സ്ഥാനക്കാർ. കഴിഞ്ഞ ആഴ്ചകളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള രാജ്യങ്ങളിലും ഇന്ത്യ മുന്നിലാണ്. ഒന്നാമതുള്ള യു.എസിൽ ഇതുവരെയായി 5.64 ലക്ഷം പേരാണ് മരിച്ചത്. ബ്രസീലിൽ 3.68 ലക്ഷത്തിലേറെയാണ് മരണം. യു.എസിൽ ഡോണാൾഡ് ട്രംപും ബ്രസീലിൽ ബോൾസനാരോയും സ്വീകരിച്ച പ്രതിരോധ വിരുദ്ധ നിലപാടുകൾ രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നാണ് കണക്കുകൂട്ടൽ. നാലാമതുള്ള ഇന്ത്യയിൽ 1.75 ലക്ഷം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.