തിരുവനന്തപുരം: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർവകലാശാലകൾ പരീക്ഷകൾ മാറ്റി. പരീക്ഷകൾ മാറ്റിവയ്ക്കാൻ ചാൻസലർ കൂടിയായ ഗവർണറും ഇടപെട്ടിരുന്നു. കേരള സർവകലാശാല മലയാള സർവകലാശാല, ആരോഗ്യ സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, സംസ്‌കൃത സർവകലാശാല എന്നീ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റുസർവകലാശാലകളുടെ തീരുമാനവും ഉടനുണ്ടാവും.
നാളെ മുതൽ നടത്തേണ്ട നേരിട്ടുള്ള പരീക്ഷകൾ (ഓഫ് ലൈൻ) മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദ്ദേശം നൽകിയത്. കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ് നിർദേശം. പരീക്ഷകൾ നടത്തുന്നതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതികൾ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയിൻമെന്റ് സോണുകളാണ്.
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പൊതു പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സി.ബി.എസ്.സി, ഐ.സി.എസ്.സി ഉൾപ്പടെ ദേശീയ തലത്തിൽ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദേശീയതലത്തിലെ മത്സര പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. കൊവിഡിന്റെ രണ്ടാം തരംഗം അതിശക്തിയായി സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും വിദ്യാർത്ഥികളും ഉത്കണ്ഠയിലാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ പരീക്ഷകള്‍ നടത്തേണ്ടതുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.