നടൻ വിവേകിന് ഒരു കുഴപ്പവുമില്ലായിരുന്നെന്നും, അദ്ദേഹത്തിന്റെ ആരോഗ്യം കുഴപ്പത്തിലാക്കിയത് കൊവിഡ് വാക്‌സിൻ ആണെന്നുമുള്ള ആരോപണവുമായി തമിഴ് നടൻ മൻസൂർ അലി ഖാൻ രംഗത്ത്. കൊവിഡ് വാക്‌സിൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചതെന്നും, രാജ്യത്ത് കൊവിഡ് എന്നുപറയുന്ന ഒന്ന് ഇല്ലെന്നുമാണ് മൻസൂറിന്റെ അഭിപ്രായം.
മൻസൂർ അലി ഖാന്റെ വാക്കുകൾ-
'ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ. എന്തിനാണ് നിർബന്ധിച്ച് കൊവിഡ് വാക്‌സിൻ എടുപ്പിക്കുന്നത്. കുത്തി വയ്‌ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കൊവിഡ് വാക്‌സിൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കൊവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയിൽ കാണില്ല. മാദ്ധ്യമങ്ങൾ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഞാൻ മാസ്‌ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പം ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകൾക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്.
ജോലിക്ക് പോകാൻ പറ്റുന്നുണ്ടോ ഇവിടെ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കൊവിഡ് വാക്‌സിൻ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്‌ക്കുന്നു. എങ്കിൽ ഇൻഷുറൻസ് തരൂ. 100 കോടി ഇൻഷുറൻസ് തരൂ, കൊവിഡ് വാക്‌സിൻ എടുക്കുന്നവർക്ക്. ഇത് രാഷ്ട്രീയമാണ്. കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാൻ കഴിയുന്നില്ല. ഓരോ റേഷൻ കാർഡ് ഉടമയ്‌ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവർക്ക് ജീവിക്കണം...' രോഷത്തോടെ അദ്ദേഹം പറയുന്നു'.