
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പങ്കെടുക്കാനിരുന്ന എല്ലാ റാലികളും കൊവിഡ് സാഹചര്യം പരിഗണിച്ച് റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ വന്‍തോതില്‍ കൂടിച്ചേരാനിടയാക്കുന്ന റാലികള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ നേതാക്കളോട് രാഹുൽ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കാന്‍ എല്ലാ നേതാക്കളോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. റാലികൾ സംഘടിപ്പിക്കില്ലെന്ന് തൃണമൂൽ നേതാവും മന്ത്രിയുമായ സോഭൻദേബ് ചദോപാദ്ധ്യായ്‌യും വ്യക്തമാക്കി.
നേരത്തെ, ബംഗാളിൽ ഇനി റാലികൾ നടത്തില്ലെന്ന് സി.പി.ഐ.എം അറിയിച്ചിരുന്നു. അതേസമയം, ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ ഇന്നലെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയും ബംഗാളിൽ റാലികൾ നടത്തിയിരുന്നു.