മോസ്‌കോ: ജയിലിൽ നിരാഹാര സമരം തുടരുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിമർശകൻ അലക്സി നവാൽനിയുടെ ആരോഗ്യനില വളരെ മോശമാണെന്നും ഏതു നിമിഷവും മരണം സംഭവിച്ചേക്കാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. കടുത്ത നടുവേദനയ്ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് മാർച്ച് 31 നാണ് നവൽനി നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരം 18 ദിവസം പിന്നിടുമ്പോഴാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ വിഷ പ്രയോഗത്തിന് പിന്നാലെ ഏറെ നാൾ അതീവ ഗുരുതരാവസ്ഥയിൽ തുടർന്ന നവൽനി പിന്നീട് സുഖം പ്രാപിച്ചെങ്കിലും വിവിധ ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഇതിനിടെയാണ് വിദഗ്ധ ചികിത്സ വേണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഡോക്ടർമാർ രംഗത്ത് എത്തിയത്.
നവൽനിയുടെ പഴ്സനൽ ഡോക്ടർ അനസ്റ്റേസിയ വാസിൽയേവയും ഹൃദ്രോഗ വിദഗ്ധനായ യാരോസ്ലാവ് അഷിഖ്മിനുൾപ്പെടെയുള്ള മൂന്ന് ഡോക്ടർമാരാണ് നവൽനിയെ ചികിത്സിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
നവാൽനിയുടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണെന്ന് ഹൃദ്രോഗ വിദഗ്ധനായ യാരോസ്ലാവ് അഷിഖ്മിൻ വ്യക്തമാക്കി. തങ്ങളുടെ രോഗി ഏത് നിമിഷവും മരിച്ചേക്കാമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. നവാൽനിയുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ലിറ്ററിന് 6.0 എംഎംഒല്ലിന് മുകളിൽ ആയാൽ അടിയന്തര ചികിത്സ നൽകേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ അറിയിച്ചു.
നിലവിലെ സാഹചര്യം തുടർന്നാൽ നവാൽനിക്ക് വൃക്ക തകരാറും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാമെന്നും എപ്പോൾ വേണമെങ്കിലും ആരംഭിക്കാമെന്ന് നവൽനിയുടെ ഡോക്ടർ അനസ്റ്റേസിക വാസിൽയേവ വ്യക്തമാക്കി. അതേസമയം, ഡോക്ടർമാരുടെ നിലപാടിനോട് റഷ്യൻ സർക്കാർ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഓഗസ്റ്റിലാണ് മാരക വിഷവസ്തുവായ നൊവിചോക്കിന്റെ പ്രയോഗത്താൽ നവൽനി ഗുരുതരാവസ്ഥയിലായത്. ഏൽക്കുന്നത്. പുടിനാണ് തനിക്കെതിരായ ആക്രമണത്തിനു പിന്നിലെന്ന് നവൽനിയും സഹപ്രവർത്തകർക്കും ആരോപിച്ചിരുന്നു.