മുംബയ്: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതയായ 42 കാരി ആത്മഹത്യ ചെയ്തു. ഇവരെ ചികിത്സിക്കാൻ വാര്‍ജെ മാല്‍വാടി പ്രദേശത്തെ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ഭര്‍ത്താവ് ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച ആശുപത്രി അധികൃതര്‍ കൊവിഡ് ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി.
കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ എട്ടിനാണ് പുനെയിലെ വാര്‍ജെ മാല്‍വാഡിയിലെ ആശുപത്രിയില്‍ ഭാര്യയെ പ്രവേശിപ്പിച്ചെതെന്ന് ഭർത്താവ് പറയുന്നു.
ഏപ്രില്‍ 11 ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, ചികിത്സ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ഭര്‍ത്താവിന്റെ ആരോപണം.
വീണ്ടും ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ പുനെയില്‍ തന്നെയുള്ള ആശുപത്രിയുടെ പ്രധാന ശാഖയിലേക്ക് സി.ടി സ്‌കാനിനായി റഫര്‍ ചെയ്തു. തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചെങ്കിലും കിടക്കകള്‍ ലഭ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചെന്നാണ് ആരോപണം. ഇതിന്റെ പിറ്റേ ദിവസമാണ് അവരെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രോഗമുക്തി നേടിയതിനാലാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതെന്നും മറ്റ് കൊവിഡ് രോഗികള്‍ക്ക് ബെഡ് ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.