jijina

മട്ടന്നൂർ(കണ്ണൂർ): കിടപ്പുമുറിയിൽ ദേഹത്ത് തീപടർന്ന നിലയിൽ കണ്ട അമ്മയും കുഞ്ഞും ആശുപത്രിയിൽ മരിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ. ജിജിന (24), മകൾ അൻവിക (നാല്) എന്നിവരാണ് മരിച്ചത്. നിഷാദ് സൗദി അറേബ്യയിലാണ്.

ഇന്നലെ രാവിലെ 6.30 ഓടെ കുഞ്ഞിന്റെ നിലവിളി കേട്ട് ഉണർന്ന വീട്ടുകാർ കിടപ്പുമുറിയുടെ ജനൽ ചില്ല് തകർത്തു നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. അകത്തു നിന്ന് പൂട്ടിയ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അയൽവാസികൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ നിന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു.

കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങൾ കട്ടിലിൽ കൂട്ടിയിട്ട നിലയിലാണ്. കിടക്കയും വസ്ത്രങ്ങളും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. പൊള്ളലേറ്റ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച നിഷാദിന്റെ അച്ഛൻ പുരുഷോത്തമന് കാലിൽ പൊള്ളലേറ്റു. സൗദിയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന നിഷാദ് രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്.

ആറു വർഷം മുമ്പാണ് വിവാഹിതരായത്. കുമ്മാനത്തെ രാജീവന്റെയും കേളമ്പേത്ത് പ്രസന്നയുടെയും മകളാണ് മരിച്ച ജിജിന. രണ്ടു സഹോദരിമാരുണ്ട്. മട്ടന്നൂർ സി.ഐ. കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിൽ പരിശോധന നടത്തി. ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.