കൊച്ചി: പതിനൊന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിനു പിന്നാലെ ഒളിവിൽ പോയ അച്ഛൻ സാനു മോഹനെ കൊച്ചിയിലെത്തിച്ചു. ഇന്ന് പുലർച്ചെ 4.15 ഓടെയാണ് സാനുവിനെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. മകൾ വൈഗയുടെ മരണത്തിനുപിന്നാലെ അപ്രത്യക്ഷനായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സാനു മോഹനെ ഉത്തര കർണാടകയിലെ കാർവാറിൽ നിന്നാണ് കർണാടക പൊലീസ് പിടികൂടിയത്.
സാനു മോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇയാളുടെ കൊവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് കമ്മിഷണർ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
വൈഗയെ മുട്ടാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഇരുപത്തിയേഴാം ദിവസമാണ് പൊലീസിനെ വട്ടംചുറ്റിച്ച കേസിലെ നിർണായക അറസ്റ്റ്. കാർവാറിൽ ഇന്നലെ രാവിലെ കർണാടക പൊലീസിന്റെ പിടിയിലായ സാനുവിനെ കേരള പൊലീസിനു കൈമാറി. എറണാകുളം ഡി.സി.പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിലെത്തിച്ചത്. സാനു കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു മുന്നിലെ ബീന റസിഡൻസി ഹോട്ടലിൽ താമസിച്ചിരുന്നതായി ഇക്കഴിഞ്ഞ 16 നാണ് പൊലീസിന് വിവരം ലഭിച്ചത്. അന്നുതന്നെ കൊച്ചി പൊലീസ് അവിടെയെത്തി, റെയിൽവേ സ്‌റ്റേഷൻ, എയർപോർട്ട്, കൊല്ലൂരിലെ വനമേഖലകൾ എന്നിവിടങ്ങളിലടക്കം തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
കൊല്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്കു പോയ ഇയാൾ അവിടെ നിന്ന് മറ്റൊരു ബസിൽ കാർവാറിലെത്തുകയായിരുന്നു. കൊല്ലൂരിൽ നിന്ന് 175 കിലോമീറ്റർ അകലെയാണ് കാർവാർ. 80 കിലോമീറ്റർ കഴിഞ്ഞാൽ ഗോവയായി. മാർച്ച് 21ന് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടിൽ ഭാര്യ രമ്യയെ കൊണ്ടുചെന്നാക്കിയ സാനു വൈഗയെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്കു മടങ്ങുകയായിരുന്നു. പിറ്റേന്ന് കളമശേരി മുട്ടാർ റെഗുലേറ്റർ കം ബ്രിഡ്‌ജിനരികിൽ വൈഗയുടെ ജഡം കണ്ടെത്തി. സാനു പുലർച്ചെ തന്നെ കാറിൽ വാളയാർ ചെക്ക് പോസ്റ്റ് വഴി കോയമ്പത്തൂരിലേക്ക് കടക്കുകയും ചെയ്തു. വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന രാസപരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മകളെ മദ്യം നൽകി മയക്കി പുഴയിലെറിയുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
2016 വരെ പൂനെയിൽ ലെയ്‌ത്ത് ബിസിനസ് നടത്തിയ സാനു നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയാണ്. പൂനെയിൽ നിന്ന് ആരുമറിയാതെയാണ് ഇവർ കൊച്ചിയിലേക്കു മുങ്ങി, ഫ്ളാറ്റ് വാങ്ങി താമസമാക്കിയത്. കൊച്ചിയിലും പലരിൽ നിന്നായി സാനു വലിയ തുകകൾ കടം വാങ്ങുകയും തട്ടിപ്പുകൾ നടത്തുകയും ചെയ്തു. സാനുവിനായി കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുന്നതിനിടെയാണ് നാടകീയ അറസ്റ്റ്.