മുംബയ്: കൊറോണ വൈറസിനെ കണ്ടാൽ അതിനെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ വായിൽ ഇടുമായിരുന്നുവെന്ന ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്ക്വാദിന്റെ പ്രസ്താവന വിവാദത്തിൽ.
സംസ്ഥാനത്തെ മന്ത്രിമാരെ പിന്തുണക്കുന്നതിന് പകരം ബി.ജെ.പി അവരെ പരിഹസിക്കുകയും സര്‍ക്കാരിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് നോക്കുകയും ചെയ്യുന്നു. ഫഡ്നാവിസും ബി.ജെ.പി നേതാക്കളായ പ്രവീൺ ദരീകറും ചന്ദ്രകാന്ത് പാട്ടീലും റെംഡസിവിർ വിഷയത്തിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. റെംഡസിവിർ ഉൽപാദനം നടത്തുന്ന കമ്പനികളോട് മഹാരാഷ്ട്രക്ക് മരുന്ന് നൽകരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടുവെന്നും മതിയായ ഓക്സിജൻ നൽകുന്നില്ലെന്നും ഗെയ്ക്വാദ് പറഞ്ഞു. മഹാരാഷ്ട്രയിൽ ജനങ്ങൾ മരിച്ചുവീഴുമ്പോൾ അവർ ഗുജറാത്തിലേക്ക് സൗജന്യമായി റെംഡസിവിർ അയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഫഡ്നാവിസിനെതിരെ രംഗത്തെത്തിയിരുന്നു.
മുംബയില്‍ നിന്ന് വന്‍തോതില്‍ റെംഡെസിവിർ വ്യോമമാര്‍ഗം കടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. തുടർന്ന്, പൊലീസ് മരുന്ന് നിര്‍മാണക്കമ്പനി പ്രതിനിധികളെ കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ പൊലീസ് നടപടിയില്‍ ഫഡ്നാവിസ് പ്രതിഷേധിച്ചിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധവുമായെത്തിയ ഫഡ്‌നാവിസിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.