കല്ലമ്പലം : പൾസർ ബൈക്കുകൾ മോഷ്ടിച്ച് കഞ്ചാവ് കച്ചവടവും മറ്റും നടത്തുന്ന ഏഴംഗ സംഘത്തെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു.ഇത്തിക്കര റോയൽ ആശുപത്രിക്ക് സമീപം ദിനേശ് മന്ദിരത്തിൽ സൂര്യദാസ് (19), മുസ്ലിം പള്ളിക്ക് സമീപം കല്ലുവിള വീട്ടിൽ അഖിൽ (19), തഴുത്തല മൈലക്കാട് നോർത്ത് കൈരളി വായന ശാലയ്ക്കടുത്ത് ജയേഷ് ഭവനിൽ ജിനേഷ് (21), മൈലക്കാട് നോർത്ത് ക്രിസ്ത്യൻ പള്ളിക്ക് സമീപം കാഞ്ഞിരംവിള മേലതിൽ വീട്ടിൽ അനിൽ (19), ചാത്തന്നൂർ തെങ്ങുവിള ന്യൂ പ്രിൻസ് ഡ്രൈവിംഗ് സ്കൂളിനു സമീപം പ്രേചിക സദനത്തിൽ ഉണ്ണി എന്ന അഖിൽ (19 ), ആദിച്ചനല്ലൂർ മൈലക്കാട് യാസിൻ മൻസിലിൽ യാസിൻ (18), മുഖത്തല കണ്ണനല്ലൂർ ചേരിക്കോണംചിറ കോളനിയിൽ ജയ്സൻ (19) എന്നിവരാണ് അറസ്റ്റിലായത്.
കൊട്ടാരക്കര, നാവായിക്കുളം, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച മൂന്ന് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച ബൈക്കിൽ കഞ്ചാവ് വാങ്ങാൻ ചെങ്കോട്ടയിൽപോയി വരുന്ന വിവരം ബൈക്ക് മോഷണത്തിന്റെ അന്വേഷണത്തിൽ പൊലീസ് മനസിലാക്കി പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നു പിടികൂടുകയായിരുന്നു. കൂടുതൽ ബൈക്കുകൾ പ്രതികൾ മോഷ്ടിച്ചതായി പൊലീസ് സംശയിക്കുന്നു. നിരവധി പോക്സോ, കഞ്ചാവ്, കൊലപാതകശ്രമ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. നമ്പർ പ്ലേറ്റും കളറും മാറ്റിയാണ് ബൈക്കുകൾ ഉപയോഗിച്ചിരുന്നത്. ചാത്തന്നൂർ എക്സൈസ് ഓഫീസിൽ നിന്ന് വാഹനം മോഷ്ടിച്ചത് ഉൾപ്പെടെയുള്ള കേസിലെ പ്രതികൾ സംഘത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കൂടുതലായി അന്വേഷിച്ചുവരുന്നു.
വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നിർദ്ദേശാനുസരണം കല്ലമ്പലം എച്ച്.എസ്.ഒ മനുരാജ്, പ്രിൻസിപ്പൽ എസ്.ഐ രഞ്ജു, എസ്.ഐമാരായ ജയൻ, സുനിൽ കുമാർ, എ.എസ്.ഐമാരായ മഹേഷ്, സുരേഷ്, എസ്.സി.പി.ഒ മാരായ അനിൽകുമാർ, ഷാൻ, അജിത്ത്, സൂരജ്, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കൊവിഡ് ടെസ്റ്റിന് വിധയമാക്കും.