തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചീഫ് സെക്രട്ടറി വീണ്ടും കോർകമ്മിറ്റി യോഗം വിളിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയ്‌ക്കാണ് യോഗം. യോഗത്തിൽ മുഴുവൻ കളക്‌ടർമാരും പങ്കെടുക്കണം.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും രാത്രി ഒമ്പത് മണിയ്‌ക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ആശുപത്രി കാര്യങ്ങൾക്കും അത്യാവശ്യമായി മരുന്ന് വാങ്ങുന്നതിനുമൊക്കെ ഇളവുണ്ടാകും. എല്ലാവരും വീട്ടിൽ തന്നെ നിൽക്കാൻ ശ്രദ്ധിക്കണം. വൈറസ് വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. നോമ്പ് കാലമായതിനാൽ തന്നെ വിശ്വാസികൾക്ക് ഭക്ഷണം വാങ്ങുന്നതിനും മറ്റും ചെറിയ ഇളവുണ്ടാകുമെന്നും ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല. ബസിൽ കയറുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വെല്ലുവിളി ആൾക്കാരെ ബോധവത്കരിക്കുന്നതിലാണ്. ആളുകൾക്ക് സ്വയം നിയന്ത്രണം വേണം. അവരുടെ ജീവന് വേണ്ടിയാണ് ഈ നിയന്ത്രണങ്ങളെല്ലാം. മേയ് രണ്ടിലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയന്ത്രണങ്ങൾ കോർ കമ്മിറ്റി ആലോചിച്ച് തീരുമാനിക്കുമെന്നും ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.