കൊല്ലം: ചാത്തന്നൂർ ഊറാംവിളയിൽ അർദ്ധരാത്രി വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. സി.സി ടി.വി കാമറകളും മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണം പുരോഗമിക്കുന്നു. ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലെ മുൻ പ്രിൻസിപ്പലായ രാജമ്മയുടെ ഊറാംവിള വി.എൻ.എസ് ഹൗസിലായിരുന്നു മോഷണം നടന്നത്. ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമായിരിക്കാം സംഭവമെന്ന് പൊലീസ് പറയുന്നു. വീട്ടിനുള്ളിലെ മൂന്ന് അലമാരകൾ തകർത്ത് വസ്ത്രങ്ങളും ഫയലുകളും വലിച്ചുവാരിയിട്ട നിലയിലാണ്. ആൾത്താമസമില്ലാതെ ഏറെനാളായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നയാൾ രാജമ്മയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന തന്റെ കാറെടുക്കാനായി ഇന്നലെ രാവിലെ എത്തിയപ്പോഴാണ് കതക് തകർത്തിരിക്കുന്നതായി കണ്ടത്. പണവും സ്വർണവും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. എന്തെല്ലാം നഷ്ടമായിട്ടുണ്ടെന്ന് കൂടുതൽ പരിശോധിച്ച ശേഷമേ അറിയാനാകൂവെന്ന് ബന്ധുക്കൾ പറഞ്ഞു.
ചാത്തന്നൂർ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് നൽകുന്ന സൂചന.