kk-

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ആലപ്പുഴയിലും സംസ്ഥാന രാഷ്ട്രീയത്തിലും ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കായംകുളം എം.എൽ.എ പ്രതിഭ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും..' എന്നാണ് പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചത്. ഒട്ടേറെ പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. എം.എൽ.എ എന്താണ് ഉദ്ദേശിച്ചത് എന്നാണ് പോസ്റ്റ് ലൈക്ക് ചെയ്ത പാർട്ടിപ്രവർത്തകർ അടക്കമുള്ളവരുടെ ചോദ്യം. കെ.ടി. ജലീലിന് ഹൈക്കോടതിയിൽ നിന്നും കിട്ടിയ തിരിച്ചടി ആണോ എം.എൽ.എ ഉദ്ദേശിച്ചതെന്നും ജി.സുധാകരനെയാണോ ലക്ഷ്യം വച്ചതെന്നും ചോദ്യം ഉയരുന്നു.

ഇടതു എം.എൽ.എ ദൈവത്തെ കൂട്ടുപിടിച്ചതിൽ അഭിനന്ദിക്കുന്നവരുമുണ്ട്. ചട്ടനെയും പൊട്ടനെയും കണ്ടെത്താൻ ട്രോളൻമാരുംശ്രമം തുടങ്ങിയിട്ടുണ്ട്. ചർച്ചയായതോടെ എം.എൽ.എ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിനെ ജി.സുധാകരൻ സഹായിച്ചുവെന്ന് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ ഇന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ മന്ത്രി ജി.സുധാകരൻ എം.ലിജുവിനെ സഹായിച്ചെന്ന ആരോപണം തെറ്റാണെന്നും ലോക്കൽകമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നെന്ന വാർത്ത കളവാണെന്ന് സിപി.എം അറിയിച്ചു. മണ്ഡലത്തിലുടനീളം സജീവമായി എൽഡിഎഫിനുവേണ്ടി മന്ത്രി പ്രവർത്തിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാസെക്രട്ടറി ആർ നാസർ അറിയിച്ചു.